എന്റെ നേരത്തെയുണ്ടായിരുന്ന ബ്ലോഗ് നഷ്ടപ്പെട്ടതിനാൽ രചനകളെല്ലാം ഇതിലേക്ക് മാറ്റിയിരിക്കുന്നു. നിരവധി പോസ്റ്റുകളും കമെന്റുകളും വിലപ്പെട്ട എന്റെ 240 ഓളം ഫോളോവേഴ്സും നഷ്ടപ്പെട്ടു. നിങ്ങൾ ഏവരുടേയും പിന്തുണ തുടർന്നും ഉണ്ടാകുമല്ലോ? എന്റെ രചനകളിലെ തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാണിക്കണമെന്ന അഭ്യർത്ഥനയോടെ, മൊഹി.

Friday, December 21, 2012

ഞാന്‍ ആദ്യമായി കണ്‌ട തലവെട്ട്‌ !

 
സൌദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ അതിപുരാതന പട്ടണമാണ്‌ ദീര.  മണ്ണ്‌ കൊണ്‌ടും ഈത്തപ്പനയുടെ തടിയിലും പണിതീര്‍ത്തിട്ടുള്ള പഴയ കൊട്ടാരങ്ങള്‍ ,  ഗതകാല സ്മരണകള്‍ നിലനിര്‍ത്തിക്കൊണ്‌ട്‌ തന്നെ കച്ചവടത്തില്‍ വ്യാപൃതരായിരിക്കുന്ന പരമ്പരാകൃത വ്യാപാരികള്‍ കരകൌശല വസ്തുക്കളുടേയും, വ്യത്യസ്ഥ രാജ്യങ്ങളില്‍ നിന്നുള്ള പരവതാനികളുടേയും അതിവിപുലമായ ശേഖരമുള്ള വിപണന കേന്ദ്രം, കെട്ടിലും മട്ടിലും പഴമയുടെ ഭംഗി നില നിര്‍ത്തി കൊണ്‌ട്‌ തന്നെ നഗരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആധുനിക കെട്ടിടങ്ങള്‍;  ഇവയാണ്‌ ദീരയുടെ ഉള്ളറകളിലേക്ക്‌ ഇറങ്ങി ചെന്നാല്‍ നമുക്ക്‌ കാണാന്‍ കഴിയുക.
 
തൊട്ടടുത്ത്‌ ഇവയെ എല്ലാം വെല്ല്‌ വിളിച്ച്‌ നില്‍ക്കുന്ന റിയാദ്‌ ഗവര്‍ണറുടെ ഓഫീസ്‌, രാജ്യത്തെ പരമോന്നത നീതിന്യായ ശരീഅത്ത്‌ കോടതി, ഭൂഗര്‍ഭ അറകളുള്ള ജയില്‍, ലോക മുസ്ളിംങ്ങളുടെ ഇമാമായ ശൈഖ്‌ അബ്ദുല്‍ അസീസ്‌ പ്രാര്‍ത്ഥനകള്‍ക്ക്‌ നേതൃത്വം നല്‍കുന്ന ദീര പള്ളി. പള്ളിയുടെ അതേ കെട്ടിടത്തില്‍ തന്നെ സദാചാര പോലീസിന്‌റെ ഓഫീസ്‌ (മുതവ്വ) എന്നിവ കാണാം. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു ഒരു ചങ്ങല പോലെ.
 
ഇവയുടെയെല്ലാം മധ്യത്തില്‍ മാര്‍ബിള്‍ പതിച്ച വിശാലമായ ഒരു മൈതാനമുണ്‌ട്‌. ആ മൈതാനത്താണ്‌ കുറ്റവാളികള്‍ക്ക്‌ ശരീഅത്ത്‌ നിയമപ്രകാരമുള്ള ശിക്ഷകള്‍ നടപ്പാക്കാറുള്ളത്‌. ആ സ്ഥലത്തെ പ്രത്യേകമായി മതില്‍ കെട്ടി സംരക്ഷിക്കുകയോ സുരക്ഷാ ഭടന്‍മാരുടെ നിരീക്ഷണത്തിലാക്കുകയോ ചെയ്തിട്ടില്ല. അറബി സ്ത്രീകളും കുട്ടികളും ഒഴിവ്‌ സായാഹ്നങ്ങളില്‍ സമയം ചിലവഴിക്കുന്നതിവിടെയാണ്‌.  ഞാന്‍ താമസിച്ചിരുന്ന മുറി ഈ ഗ്രൌണ്‌ടിന്‌റെ അതിര്‍ത്തി പങ്കിടുന്ന ക്ളോക്ക്‌ ടവറിന്‌റെ പിറക്‌ വശത്തുള്ള ബില്‍ഡിംഗിലായിരുന്നു. അവിടെ നിന്ന്‌ നോക്കിയാല്‍ ഗ്രൌണ്‌ടില്‍ നടക്കുന്നതെല്ലാം അവ്യക്തമായി കാണാം.
 
അന്നൊരുദിവസം, സമയം രാവിലെ ആറ്‌ മണിയായിട്ടുണ്‌ടാകും. ദീരയെ പ്രകമ്പനം കൊള്ളിക്കുന്ന രീതിയില്‍ പോലീസ്‌ വാഹങ്ങളുടേയും, ആംബുലെന്‍സിന്‌റേയും കാതടപ്പിക്കുന്ന ശബ്ദം. ഫ്രീ വിസയില്‍ വന്നതിനാലും പ്രവാസത്തിലേക്ക്‌ കാലെടുത്ത്‌ വെച്ചിട്ടുള്ളൂ എന്നതിനാലും ഒരു ജോലി തരപ്പെട്ടിരുന്നില്ല. അത്‌ കൊണ്‌ട്‌ തന്നെ രാവിലെ എഴുന്നേല്‍ക്കാന്‍ കുറച്ച്‌ വൈകും. എന്‌റെ ഉറക്കത്തെ ശല്യപ്പെടുത്തുന്ന ഈ ശബ്ദകോലാഹലങ്ങള്‍ക്കുള്ള കാരണമെന്താണെന്ന്‌ മൂടിപ്പുതച്ചുറങ്ങുന്ന റഷീദിക്കയോട്‌ ആരാഞ്ഞു.
 
"ഓ അത്‌ കാര്യമാക്കേണ്‌ട, ആരുടെയെങ്കിലും തലവെട്ടുന്നുണ്‌ടാകും"
 
 "തല വെട്ടോ?!"
 
 "അതെ !"
 
"നമുക്ക്‌ കാണാന്‍ പറ്റുമോ?"
 
"ഇപ്പൊ അങ്ങോട്ട്‌ ചെന്നാല്‍ കാണാം ! "
 
എന്ന്‌ പറഞ്ഞ്‌ തലക്ക്‌ മുകളിലൂടെ കമ്പിളി  പുതപ്പ്‌ വലിച്ചിട്ട്‌ റഷീദിക്ക മിണ്‌ടാതെ കിടന്നു. അയാള്‍ക്ക്‌ ഇതൊന്നും ആദ്യ അനുഭവമല്ല. തല വെട്ടലിലൂടെ വധ ശിക്ഷ നടപ്പാക്കല്‍ എന്നുള്ളത്‌ കേട്ടിട്ടേയുള്ളൂ. ഇതൊന്ന്‌ കാണണമല്ലോ എന്ന ചിന്തയോടെ എഴുന്നേറ്റ്‌ വസ്ത്രം മാറി പുറത്തിറങ്ങി.
 
പോലീസുകാര്‍ മൈതാനത്തിന്‌റെ നാനാ ഭാഗങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്‌ട്‌. ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നു അവരിലൊരാളായി എല്ലാം കൌതുകത്തോടെ നോക്കി നില്‍ക്കെ പോലീസ്‌ സേനയുടെ വാഹന വ്യൂഹം അങ്ങോട്ട്‌ കടന്ന്‌ വന്നു, കൂടെ ഒരു ആംബുലന്‍സും. വാഹന വ്യൂഹത്തില്‍ നിന്ന്‌ ഒരു വാഹനം മൈതാനത്തിന്‌റെ കിഴക്കെ ഭാഗത്ത്‌ പോയി നിര്‍ത്തി, അതിലാണ്‌ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട വ്യക്തിയുള്ളത്‌.
 
ആയുധ ധാരികളായ പോലീസുകാരും സൈറണ്‍ മുഴക്കി നില്‍ക്കുന്ന പോലീസ്‌ വാഹനങ്ങളും മനസ്സില്‍ എന്തെന്നില്ലാത്ത ഒരു ഭീതി പരത്തി. പോലീസുകാര്‍ ആരേയോ പ്രതീക്ഷിച്ച്‌ നില്‍ക്കുന്നു. അല്‍പ സമയത്തിനകം പഴയ ഒരു ടൊയോട്ട ക്രസ്സിഡ കാര്‍ പാഞ്ഞു വന്നു മൈതാനത്തിന്‌റെ ഒരു വശത്ത്‌ നിര്‍ത്തി. ആറ്‌ ആറരടി പൊക്കമുള്ള കാഴചയില്‍ മുപ്പത്‌ വയസ്സ്‌ തോന്നിക്കുന്ന ആരോഗ്യ ദൃഢഗാത്രനായ ഒരു യുവാവ്‌ പുറത്തിറങ്ങി !. കറുത്ത ശരീരം!,  പരമ്പരാത ശുഭ്ര വസ്ത്രമാണ്‌ വേഷം. ശിരോവസ്ത്രം നേരെയാക്കി കാറിന്‌റെ പിന്‍ വാതില്‍ തുറന്ന്‌ നീളമുള്ള എന്തോ എടുത്തു വാഹന വ്യൂഹത്തെ നോക്കി !. 
 
ആയുധ ധാരികളായ രണ്‌ട്‌ പോലീസുകാര്‍ പിറകിലേക്ക്‌ കൈ കൂട്ടി കെട്ടിയ നിലയില്‍ ഒരു ചെറുപ്പക്കാരനെ പോലീസ്‌ വാഹനത്തില്‍ നിന്നുമിറക്കി മൈതാനത്തിന്‌റെ മധ്യ ഭാഗത്തേക്ക്‌ ആനയിച്ചു. വേഷവിധാനത്തില്‍ നിന്ന്‌ സ്വദേശിയാണെന്ന്‌ മനസ്സിലായി. യാതൊരു വിധ എതിര്‍പ്പുമില്ലാതെ നിര്‍വികാരനായി ആ യുവാവ്‌ മെല്ലെ അടിവെച്ചടിവെച്ച്‌ കൊണ്‌ട്‌ വധശിക്ഷ നടപ്പാക്കുന്ന മധ്യ ഭാഗത്തെത്തി തല കുനിച്ച്‌ നിന്നു. ഈ ലോകത്തെ നിമിഷങ്ങള്‍ എണ്ണപ്പെട്ടു ഇനി വിരലിലെണ്ണാവുന്ന ശ്വാസോച്ഛ്വസങ്ങള്‍ മാത്രം എന്ന്‌ മനസ്സിലാക്കിയതിനാലാവാം, അറവുകാളയുടെ മുഖത്ത്‌ നിഴലിച്ച്‌ കാണാറുള്ള ഒരു ദൈന്യത അയാളുടെ മുഖത്തും വ്യക്തമായി കാണാന്‍ കഴിഞ്ഞു.
 
ആരാച്ചാരായ സൌദി തന്‌റെ കയ്യിലുള്ള നീളമുള്ള ഉറയില്‍ നിന്നും എന്തോ ഒരു സാധനം ഊരിയെടുത്തു. കണ്ണിമ വെട്ടാതെ എല്ലാം നോക്കി കാണുകയായിരുന്ന ഞാന്‍ അയാളുടെ കയ്യില്‍ വെട്ടിത്തിളങ്ങുന്ന ഒരു വാള്‍ കണ്‌ടു. വധശിക്ഷക്ക്‌ വിധേയനാക്കുന്ന ആളിനടുത്തേക്ക്‌ അയാള്‍ നടന്നടുത്തു. പിന്നീടെല്ലാം ധ്രുതഗതിയിലായിരുന്നു. പടിഞ്ഞാറെ ഭാഗത്തേക്ക്‌ തിരിച്ച്‌ നിര്‍ത്തി കുനിഞ്ഞിരിക്കാന്‍ ആവശ്യപ്പെട്ടു. അനുസരണയുള്ള ഒരു കുട്ടിയെ പോലെ അയാള്‍ മുട്ടുകുത്തി കുനിഞ്ഞിരുന്നു. വാളിന്‌റെ മൂര്‍ച്ചയുള്ള മുന കൊണ്‌ട്‌ പിന്‍ കഴുത്തില്‍ ഒരു കുത്ത്‌ കൊടുത്തപ്പോള്‍ അയാള്‍ വേദന കൊണ്‌ട്‌ തലയൊന്ന്‌ വെട്ടിച്ചു. ആരാച്ചാര്‍ ആ നിമിഷം നോക്കി ആഞ്ഞുവീശി. ആ കാഴ്ച കാണാന്‍ ശക്തിയില്ലാതെ ഞാന്‍ എന്‌റെ തല ഇടത്‌ വശത്തേക്ക്‌ വെട്ടിച്ചു ,  കൂടെ മറ്റുള്ളവരും.
 
പിന്നീട്‌ നോക്കിയപ്പോള്‍ തല വേര്‍പ്പെട്ട രീതിയില്‍ ചോരയില്‍ കുതിര്‍ന്ന ഒരു ശരീരം അവിടെ കിടക്കുന്നത്‌ കണ്‌ടു. കാലുകള്‍ മെല്ലെ മടക്കുകയും നിവര്‍ത്തുകയും ചെറുതായി പിടക്കുകയും ചെയ്യുന്നുണ്‌ട്‌. അതും ഇല്ലാതായി. ആരാച്ചാര്‍ കര്‍മ്മം നിര്‍വ്വഹിച്ച്‌ തന്‌റെ വാഹനത്തിന്‌റെ അടുത്തേക്ക്‌ നടന്ന്‌ വരുന്നു. ആംബുലന്‍സിലുണ്‌ടായിരുന്ന ഡോക്ടര്‍ മരണം ഉറപ്പ്‌ വരുത്തി മൃത ശരീരം എടുത്ത്‌ ആംബുലന്‍സിലേക്ക്‌ മാറ്റുമ്പോള്‍ കുറച്ചാളുകള്‍ അപ്പുറത്ത്‌ നിന്ന്‌ അലമുറയിടുന്നുണ്‌ടായിരുന്നു. പാവം ഒരു യുവാവ്‌ അകാല ചരമം പ്രാപിച്ചു. അയാള്‍ക്കിനിയും എത്രയോ ജീവിതം ബാക്കിയുണ്‌ടായിരുന്നു.
 
മൃതദേഹം ആംബുലന്‍സിലേക്ക്‌ മാറ്റപ്പെടുന്ന സമയം വധിക്കപ്പെട്ടയാള്‍ക്കെതിരെയുള്ള കുറ്റപത്രം ജഡ്ജിയുടെ പ്രതിനിധി ഉറക്കെ എല്ലാവരേയും വായിച്ചു കേള്‍പ്പിച്ചു. അറബി ഭാഷ വശമില്ലാത്തതിനാല്‍ ഞാന്‍ കൂട്ടത്തിലുള്ളവരോട്‌ ചോദിച്ചു. എന്താണ്‌ വായിക്കുന്നതെന്ന്‌? എന്താണ്‌ ഇയാള്‍ ചെയ്ത കുറ്റം?.
 
പത്ത്‌   വയസ്സുകാരിയായ ഒരു സിറിയന്‍ പെണ്‍കുട്ടിയെ അതി ക്രൂരമായി ബലാത്സംഗം ചെയ്ത്‌ മരുഭൂമിയില്‍ കൊണ്‌ട്‌ പോയി കൊന്ന്‌ കുഴിച്ച്‌ മൂടിയതിനുള്ള ശിക്ഷയാണെന്നും കൂട്ടു പ്രതികളുടേത്‌ വൈകാതെ നടപ്പാക്കുമെന്നുമാണത്രെ അറിയിച്ചത്‌. അത്‌ കേട്ട്‌ ഞാന്‍ ഒന്ന്‌ നെടുവീര്‍പ്പിട്ടു. പാവപ്പെട്ട ഒരു പൈതലിനെ മൃഗീയമായി കൊന്നതിനുള്ള ശിക്ഷയോ? ഇവര്‍ക്കെങ്ങനെ ഇത്ര പൈശാചികമായി ഈ കുറ്റ കൃത്യം ചെയ്യാന്‍ കഴിഞ്ഞു എന്ന്‌ ചിന്തിച്ച്‌ നില്‍ക്കുന്നതിനിടെ ആംബുലന്‍സ്‌ പേടിപ്പെടുത്തുന്ന ശബ്ദത്തോടെ ദീരയെ വിറപ്പിച്ച്‌ കൊണ്‌ട്‌ കുതിച്ച്‌ പാഞ്ഞു. കൂടെ സായുധരായ പോലീസ്‌ വാഹന വ്യൂഹവും.

ചുറ്റും കൂടിയവര്‍ പിരിഞ്ഞ്‌ പോയി, ഞാന്‍ ചിന്താവിഷ്ടനായി അവിടെ കണ്‌ട ഒരു സ്തൂപത്തിലിരുന്നു. ആ കാപാലികരുടെ ക്രൂരതയില്‍ പിടഞ്ഞിലാതായ പെണ്‍കുട്ടിയുടെ ദീനാരോദനം എന്‌റെ കാതില്‍ കേട്ടു, നിഷ്ക്കളങ്കയായ ഒരു ബാലികയെ കൂട്ട മാനഭംഗം ചെയ്ത്‌ ജീവന്‍ തന്നെ ഇല്ലാതാക്കിവര്‍ക്ക്‌ ഇതല്ലെങ്കില്‍ വേറെ എന്ത്‌ ശിക്ഷയാണ്‌ ഈ ഭൂലോകത്ത്‌ കൊടുക്കാന്‍ സാധിക്കുക?. അയാള്‍ അതര്‍ഹിക്കുന്നു. മരണ ശിക്ഷ !.

തലവെട്ടല്‍ കാണാനുള്ള സ്വാഭാവിക ആകാംക്ഷയിലാണ്‌ ഞാന്‍ അന്ന്‌ അങ്ങോട്ട്‌ പോയത്‌. പിന്നീടും നിരവധി വധശിക്ഷകള്‍ അവിടെ നടപ്പാക്കിയിരുന്നു, പക്ഷെ മനപ്പൂര്‍വ്വം അങ്ങോട്ട്‌ പോകുന്നതൊഴിവാക്കി. ഒരു സ്ത്രീയുടെ തലവെട്ടല്‍ ഉണ്‌ടെന്നറിഞ്ഞ്‌ ഒരു ദിവസം കൂടി പോയി. കരഞ്ഞ്‌ വിലപിച്ച്‌ മരണത്തിന്‌ കീഴ്പെട്ട ഒരു വനിത. വധിക്കപ്പെടുന്ന ദിവസം കരഞ്ഞ്‌ വിലപിക്കുന്ന അപൂര്‍വ്വം ചിലരിലൊരാളായിരുന്നത്രെ ആ സ്ത്രീ. സാധാരണയായി എല്ലാവരും മരണത്തെ പുല്‍കാന്‍ വെമ്പല്‍ കൊണ്‌ട്‌ വരുന്നവരാണെങ്കില്‍ ആ സ്ത്രീ അവരില്‍ നിന്നും വ്യത്യസ്ഥയായിരുന്നു. ഈ ഗ്രൌണ്‌ടില്‍ മയക്ക്‌ മരുന്ന്‌ കടത്തിയ കുറ്റത്തിന്‌ എന്‌റെ ഒരു നാട്ടുകാരനേയും വധശിക്ഷക്ക്‌ വിധേയമാക്കിയിട്ടുണ്‌ട്‌ എന്ന്‌ പറഞ്ഞാലെ ഈ അനുഭവക്കുറിപ്പ്‌ പൂര്‍ണ്ണമാകൂ.

Thursday, November 8, 2012

അപരിചിതര്‍



ജോലി കഴിഞ്ഞ്‌ റൂമില്‍ തിരിച്ചെത്തിയപ്പോഴേക്കും അയാള്‍ ആകെ ക്ഷീണിച്ചിരുന്നു, വന്ന പാടെ ഭാര്യ ഉണ്‌ടാക്കി കൊടുത്ത കാപ്പി ചൂടോടെ ഊതിയൂതി കുടിച്ചു. ടി വി ഓണ്‍ ചെയ്ത്‌ വാര്‍ത്തകള്‍ ശ്രദ്ദിച്ചു. ഓണ്‍ ലൈനിലൂടെ കുറച്ച്‌ മുമ്പ്‌ വായിച്ചതില്‍ നിന്നും വ്യത്യസ്ഥമായി ഒന്നും തന്നെയില്ല എന്ന്‌ മനസിലായപ്പോള്‍ അയാള്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. ഫേസ്‌ ബുക്കില്‍ നിന്നും ഗൂഗിളില്‍ നിന്നുമെല്ലാം പരിചയപ്പെട്ട അപരിചിത സൌഹൃദങ്ങള്‍ ഓണ്‍ ലൈനില്‍ വരി വരിയായി കിടക്കുന്നു.

ഈയിടയായി പരിചയപ്പെട്ട ഒരു അപരിചിത ഹായ്‌ എന്ന്‌ പറഞ്ഞ്‌ വന്നു. അതിന്‌ മറുപടി പറയും മുമ്പ്‌ ഭാര്യ എവിടെയെന്ന്‌ നോക്കി! അടുക്കളയില്‍ കര്‍മ്മനിരതയായിരിക്കുന്ന അവള്‍ ഇനി കുറച്ച്‌ നേരത്തേക്ക്‌ ഈ വഴി വരില്ല എന്ന്‌ മനസ്സിലാക്കി. മോന്‍ അടുക്കളയിലും ഹാളിലുമായി പന്തുരുട്ടി കളിക്കുന്നു. അവന്‍ അങ്ങനെയാണ്‌ ഒരിടത്ത്‌ ഒതുങ്ങിയിരിക്കുന്ന സ്വഭാവം ജനിച്ച മുതലേ ഇല്ല. കുസൃതിയാണെന്ന്‌ പറഞ്ഞാല്‍ അത്‌ അവനെ കുറിച്ചുള്ള വളരെ ചെറിയ ഉപമയേ ആകൂ.

ഹായ്‌ പറഞ്ഞ അപരിചിത മറുപടി കാണാഞ്ഞിട്ടാവണം "ഹലോ" എന്ന്‌ വീണ്‌ടും വിട്ടിരിക്കുന്നു; ചുമ്മാ ഒരു ഹായ്‌ അങ്ങോട്ടും പാസ്സാക്കി ആ ചാറ്റിംഗിന്‌ തുടക്കമിട്ടു.

മോന്‍ ഇടക്കിടെ വന്ന്‌ ബഹളമുണ്‌ടാക്കിയിട്ട്‌ പോകും.  കമ്പ്യൂട്ടറില്‍ നിന്ന്‌ കണ്ണെടുക്കാതെ തന്നെ അവനെ ഓരോന്നിനും ശാസിച്ച്‌ നിര്‍ത്തി, അവന്‌റെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരങ്ങള്‍ നല്‍കി.

അവനെ ശ്രദ്ദിക്കുന്നില്ല എന്ന്‌ മനസ്സിലായപ്പോള്‍ അടുത്ത്‌ വന്ന്‌ നിന്ന്‌ കൊഞ്ചിക്കൊണ്‌ട്‌ പറഞ്ഞു,

"ഉപ്പാ നോക്ക്‌"

"ങാ... ഞാന്‍ നോക്കി"

സ്ക്രീനില്‍ നിന്ന്‌ കണ്ണെടുക്കാതെ അയാള്‍ പറഞ്ഞു. അവനത്‌ കേള്‍ക്കേണ്ട താമസം വീണ്‌ടും കളി തുടങ്ങി. പന്ത്‌ മുകളിലേക്കിട്ടും കുഞ്ഞിക്കാലുകള്‍ കൊണ്ട്‌ തട്ടിത്തെറിപ്പിച്ചും അവന്‍ കളിച്ച്‌ കൊണ്‌ടിരുന്നു. അവനെ ആരും ശ്രദ്ദിക്കുന്നില്ല എന്ന്‌ കണ്‌ടാല്‍ അവന്‍ വീണ്‌ടും ചിണുങ്ങി കൊണ്‌ട്‌ പറയും.

"ഉപ്പ നോക്ക്‌... ഉമ്മ നോക്ക്‌"

ആരും അവനെ നോക്കിയില്ലേല്‍ അവന്‍ ഉച്ചത്തില്‍ ഒച്ച വെക്കും. വയസ്‌ രണ്‌ടരയാണെങ്കിലും അവന്റ കൂവലില്‍ ചെവി പോലും പൊട്ടി പോകും, അത്ര ശക്തിയില്‍ ഒച്ചയുണ്‌ടാക്കാന്‍ മിടുക്കനാണ്‌. ആ ഒച്ച വെക്കുന്നതിലൂടെ അവന്‌റെ ലക്ഷ്യം ഉപ്പയും ഉമ്മയും മുഴുകിയിരിക്കുന്ന ജോലിയില്‍ നിന്നും ശ്രദ്ധ തിരിച്ച്‌ അവനിലേക്ക്‌ മാത്രം ആക്കുക എന്നതാണ്‌. അങ്ങനെ ശ്രദ്ധ മുഴുവന്‍ അവനിലാണെന്ന്‌ മനസ്സിലായാല്‍ ആ അലറല്‍ നിര്‍ത്തും.

അടച്ചിട്ട മുറിയില്‍ അവന്‌ മുശിഞ്ഞ്‌ തുടങ്ങിയിട്ടുണ്‌ട്‌, ദിവസവും ഷോപ്പിംഗ്‌ മാളുകളിലോ അല്ലെങ്കില്‍ പുറത്ത്‌ പാര്‍ക്കിലോ പോയാലെ അവന്‌ അവന്‌റെ ഒരു ദിവസം കഴിഞ്ഞെന്ന്‌ തോന്നൂ. അയാള്‍ ജോലിക്കിറങ്ങാന്‍ നേരം അവന്‍ വാതില്‍ക്കല്‍ വന്ന്‌ നിന്ന്‌ മെല്ലെ പറയും

"ഉപ്പ വന്നിട്ട്‌ പാണ്‌ടയില്‍ പോണം, ജ്യൂസ്‌ വാങ്ങണം, ചോക്കലേറ്റ്‌ വാങ്ങണം"

"ങാ... ഉപ്പ വന്നിട്ട്‌ പോകാട്ടോ... "

"ങും.. "

"നല്ല കുട്ടി"

"ഉപ്പയും നല്ല കുട്ടിയാ.. " കുസൃതി നിറഞ്ഞ ചിരിയോടെ അവന്‍ പറഞ്ഞു.

വാതിലടച്ച്‌ പോകാന്‍ നേരം കൈകള്‍ വീശി ടാറ്റ എന്ന്‌ പറയും..അതെല്ലാം ഉമ്മ പഠിപ്പിച്ച്‌ കൊടുത്ത ശീലങ്ങളാണ്‌.

പതിവു പോലെ അയാള്‍ അന്നും കമ്പ്യൂട്ടറില്‍ മുഴുകിയിരിക്കുകയായിരുന്നു.. ഉപ്പയും ഉമ്മയും അവനെ ശ്രദ്ദിക്കുന്നില്ല എന്ന്‌ മനസ്സിലായപ്പോള്‍ അവന്‍ പതിവ്‌ പോലെ കൂവല്‍ അല്ലെങ്കില്‍ അലറിക്കരയാന്‍ തുടങ്ങി.. ഒരു തുള്ളി കണ്ണീര്‍ പോലും വരാതെയുള്ള ഒരു കള്ളക്കരച്ചിലാണത്‌ എന്ന്‌ അവര്‍ക്കറിയാം.

അയാളുടെ ചെവിയില്‍ വന്ന്‌ അവന്‍ ഉച്ചത്തില്‍ കാറി, ചെവി പൊത്തി കൊണ്‌ട്‌ അയാള്‍ അലറി

"എടാ നിന്നോട്‌ ഞാന്‍ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്‌ട്‌ ചെവിയില്‍ വന്ന്‌ കാറരുതെന്ന്‌"

ഉച്ചത്തില്‍ വീണ്‌ടും കാറിക്കഞ്ഞ്‌ കൊണ്‌ടായിരുന്നു ആ ചോദ്യത്തോടുള്ള അവന്റപ്രതികരണം. അയാളുടെ ചെവികള്‍ വേദനിച്ചു...ചാറ്റിംഗിണ്റ്റെ രസച്ചരട്‌ പൊട്ടിച്ചതിലും ചെവി വേദനിച്ചതിലും അയാള്‍ക്ക്‌ ദേഷ്യം വന്നു. മുഖം കോപത്താല്‍ ചുവന്നു, അവന്‍ ഉപ്പയുടെ മുഖം കണ്ട്‌ പേടിച്ച്‌ കരച്ചിലിന്റ  ശബ്ദം മെല്ലെ കുറച്ചു, അയാള്‍ അടുക്കളയില്‍ പോയി ചട്ടുകം എടുത്ത്‌ കൊണ്‌ട്‌ വന്നു. അവന്‌റെ ചന്തിയില്‍ ശക്തിയായി അടിച്ചു... ആദ്യത്തെ അടിയില്‍ അവന്‌റെ മുഖം മെല്ലെ ഒരു വശത്തേക്ക്‌ കോടുന്നത്‌ കണ്‌ടു. ഉപ്പ പിന്നേയും അടിക്കുകയാണെന്ന്‌ മനസ്സിലായപ്പോള്‍ അവന്‍ ഉച്ചത്തില്‍ കരഞ്ഞു,. പതിവ്‌ പോലെ അവന്‍ കൂവി കാറി കരഞ്ഞില്ല. വേദന കൊണ്‌ടുള്ള ദയനീയ വിലാപം! കണ്ണുനീര്‍ കവിളിലൂടെ ഒലിച്ചിറങ്ങി.

" ഇനി നീ ചകിടത്ത്‌ വന്ന്‌ കൂവുമെടാ"

"ഇല്ല...ഇനി കൂവൂല്ല"

"ഇനി കൂവിയാല്‍ ഞാന്‍ നിന്റതുട അടിച്ച്‌ പൊളിക്കും"

"ഇല്ല, ഇനി ഞാന്‍ കൂവൂല്ല  ഉപ്പാ.." കരച്ചിലിനിടെ പറഞ്ഞൊപ്പിച്ചു. തേങ്ങി കരഞ്ഞ്‌ കൊണ്‌ട്‌ ഓടിപ്പോയി ഉമ്മയുടെ മാക്സിക്കുള്ളിലൊളിച്ചു.

എന്തോ നഷ്ടപ്പെടുന്നുവെന്ന തിരിച്ചറിവില്‍ കമ്പ്യൂട്ടറിന്‌റെ മുന്നില്‍ അയാള്‍ വീണ്‌ടുമിരുന്നു. ചാറ്റ്‌ ചെയ്ത്‌ കൊണ്‌ടിരുന്ന അപരിചിത ഗുഡ്‌ ബൈ... സീ യു ടുമോറോ എന്ന്‌ മെസേജ്‌ വിട്ട്‌ ചാറ്റിംഗ്‌ അവസാനിപ്പിച്ചിട്ടുണ്‌ട്‌. ഓണ്‍ ലൈന്‍ ലിസ്റ്റില്‍ അവളെ പരതിയെങ്കിലും അവള്‍ സൈന്‍ ഔട്ടായിരുന്നു.

അയാളുടെ ശ്രദ്ധ വീണ്‌ടും മോനിലേക്ക്‌ തിരിഞ്ഞു,

"ങും.. നീ കാരണം നല്ല ഒരു ചാറ്റിംഗ്‌ നഷ്ടപ്പെട്ടു"

അവന്‍ മെല്ല്‌ മൂക്ക്‌ തുടച്ച്‌ കൊണ്ട്‌ അയാളിലേക്ക്‌ ഒട്ടിച്ചേര്‍ന്ന്‌ നിന്നു; കാരണം അവന്‌ വലുത്‌ അയാള്‍ മാത്രമാണ്‌. കൂടെ കളിക്കാനും കഥ പറഞ്ഞ്‌ തരാനും പാട്ട്‌ പാടിത്തരാനുമെല്ലാം അവന്‌ അയാള്‍ തന്നെ വേണം. അടച്ച്‌ പൂട്ടിയ മുറിയില്‍ അവന്‌റെ ലോകം അയാളാണ്‌. അയാളുമായി പിണങ്ങി നില്‍ക്കാന്‍ അവനാവില്ല...കുറച്ച്‌ നിമിഷങ്ങള്‍ പോലും.

അവന്‍ ചേര്‍ന്ന്‌ നില്‍ക്കുന്നത്‌ കണ്‌ടപ്പോള്‍ അയാള്‍ക്ക്‌ സഹതാപം തോന്നി. അവന്‌റെ കുഞ്ഞി കൈകള്‍ കൊണ്‌ട്‌ അയാളുടെ അരക്കെട്ടിലൂടെ വട്ടമിട്ട്‌ ചേര്‍ത്ത്‌ പിടിച്ചിട്ടുണ്‌ട്‌. കരഞ്ഞ്‌ കലങ്ങിയ കണ്ണുകളില്‍ ഇപ്പോഴും കണ്ണ്‌ നീര്‍ നിറഞ്ഞ്‌ നില്‍ക്കുന്നു, അവന്‍ ദയനീയമായി അയാളെ നോക്കി...

"ഉപ്പാന്‌റെ പൊന്നുമോന്‍ ഇവിടെ വന്നാ.. "

അത്‌ കേള്‍ക്കേണ്‌ട താമസം അവന്‍ അയാളുടെ മടിയില്‍ ചാടിക്കയറി. ആ വിളിക്ക്‌ വേണ്‌ടിയാണ്‌ അണഞ്ഞ്‌ കൂടി നില്‍ക്കുന്നതും. അയാള്‍ അവന്‌റെ തുടയും കാലുകളും നോക്കി. ചുവന്ന്‌ തണര്‍ത്ത്‌ നില്‍ക്കുന്ന കാലുകളില്‍ മെല്ലെ തലോടി. അയാള്‍ ആദ്യമായാണ്‌ അവനെ ഇത്ര ശക്തിയായി അടിക്കുന്നത്‌.

"മോന്‌ വേദനിച്ചോ"

"ങും..വേദനിച്ചു"

അവന്‍ മെല്ലെ തലായാട്ടി കൊണ്‌ട്‌ പറഞ്ഞു.

"എന്റ കുട്ടിയൊന്ന്‌ ചിരിച്ചാ..." അത്‌ കേട്ട്‌ അവന്‍ മെല്ലെ പുഞ്ചിരിച്ചു.

"അങ്ങനെയല്ല, ഒച്ചയുണ്‌ടാക്കി ചിരിക്ക്‌"

അവന്‍ ഒച്ചയുണ്‌ടാക്കി ചിരിച്ചു. അയാള്‍ക്കങ്ങനെയാണ്‌ മോന്‍ പ്രത്യേക ശബ്ദത്തില്‍ ഒച്ചയുണ്‌ടാക്കി ചിരിച്ചാലേ സന്തോഷമാകൂ. അവന്‍ കൊച്ച്‌ കുഞ്ഞായിരുന്നപ്പോള്‍ ഉണ്‌ടാക്കിയിരുന്ന ശബ്ദമാണത്രെ അത്‌..

"ഇനി ഒന്ന്‌ കൂവിക്കാ.... ഉപ്പയൊന്ന്‌ കേള്‍ക്കട്ടെ"

അവന്‍ കൂവിയില്ല. മെല്ലെ അയാളുടെ മുഖത്തേക്ക്‌ നോക്കി പറഞ്ഞു.

"ഉപ്പാടെ ചെവി വേദനിക്കൂലേ... ഞാന്‍ ഇനി കൂവില്ല, അലറിക്കരീല്ല.. "

അത്‌ കേട്ട്‌ അയാളുടെ കണ്ണുകള്‍ നിറഞ്ഞു...

"അത്‌ സാരമില്ല; മോന്‍ ഒന്ന്‌ കൂവിക്കേ.. "

അവന്‍ പതിവിന്‌ വിപരീതമായി മെല്ലെ കൂവി. ആ കൂവലിന്‌ പഴയ ശക്തിയില്ല....

"മോന്‍ ഉപ്പാക്കൊരു ഉമ്മ തന്നേ... " അവന്‍ ചുണ്‌ടുകള്‍ അയാളുടെ കവിളിലേക്ക്‌ നീട്ടി

"എന്‌റെ കുട്ടിക്ക്‌ എവിടെ വേദനിക്കുന്നേ" ചുവന്ന്‌ തണര്‍ത്ത്‌ കിടക്കുന്ന തുടയിലെ പാടിലേക്ക്‌ അവന്‌റെ കുഞ്ഞ്‌ വിരല്‍ നീട്ടി കൊണ്‌ട്‌ പറഞ്ഞു

"ഇബടെ"

അയാള്‍ അവിടെ മെല്ലെ തലോടി. അവന്‍ അയാളുടെ നെഞ്ചില്‍ ഒരു പൂച്ച കുഞ്ഞിനെ പോലെ ചേര്‍ന്നിരുന്നു. തുടയിലും കാലിലുമുള്ള ചുവന്ന തിണര്‍ത്തു കിടക്കുന്ന പാടുകളില്‍ അയാള്‍ മെല്ലെ തലോടിക്കൊണ്‌ടിരുന്നു.. ചാറ്റിംഗിനേയും ആ കമ്പ്യൂട്ടറിനേയും ആ നിമിഷം അയാള് ‍ വെറുത്തു. ഒരിക്കല്‍ പോലും നേരില്‍ കണ്‌ടിട്ടില്ലാത്ത അപരിചിതര്‍ക്ക്‌ വേണ്‌ടി സമയം കളയുന്നതിനേക്കാള്‍ നല്ലതല്ലെ സ്വന്തം മോന്‌റേ കുസൃതിയും കളികളും കണ്‌ടുകൊണ്‌ടിരിക്കുന്നത്‌. അവന്‌റെ വളര്‍ച്ച അനുഭവിച്ചറിയുന്നത്‌.

പണ്‌ടെങ്ങോ പരിചയപ്പെട്ട അപരിചിതന്‌റെ മെസേജ്‌ ചെറിയ വിന്‍ഡോയില്‍ പുതുതായി കിടക്കുന്നതയാളുടെ ശ്രദ്ദയില്‍ പെട്ടു. തന്‌റെ സ്റ്റാറ്റസ്‌ ഇന്‍വിസിബിള്‍ എന്നാക്കി മോനേയും കൊണ്‌ട്‌ ഡ്രസ്‌ മാറ്റി പുറത്തിറങ്ങി; വണ്‌ടിയില്‍ കയറി. മോന്‌ ഏറ്റവും ഇഷ്ടപ്പെട്ട പാര്‍ക്കായിരുന്നു അയാളുടെ ലക്ഷ്യം.
 

Monday, October 8, 2012

സദാചാര പോലീസ്‌...


അന്നൊരു ഞായറാഴ്ചയായിരുന്നു. നട്ടുച്ച! മഴക്കാലത്തെ ചില പകലുകള്‍ക്ക്‌ പതിവിലേറെ ചൂട് കൂടുതലാണ്‌. ഒരു മഴ പെയ്തിരുന്നെങ്കില്‍ എന്ന്‌ ഞാനാശിച്ചു. കടുത്ത ചൂടിനേയും മേലാകെ പൊടിഞ്ഞ്‌ ഇറ്റിറ്റ്‌ വീഴുന്ന വിയര്‍പ്പ്‌ തുള്ളികളേയും വക വെക്കാതെ പുഴയോരത്തെ മോട്ടോര്‍ ഷെഡ്‌ ലക്ഷ്യമാക്കി വലിഞ്ഞ്‌ നടന്നു. അവിടെ ഒരു ഗൂഢാലോചന നടക്കുകയാണ്‌. പെട്ടെന്ന്‌ എത്തിച്ചേരണം. 

ഷമീര്‍, അജിത്ത്‌, ഷിഹാബ്‌, ഷാഫി, ദേവന്‍, ഫൈസല്‍ തുടങ്ങീ എല്ലാ സംഘാംഗങ്ങളും അവിടെ എത്തിച്ചേര്‍ന്നിട്ടുണ്‌ട്‌. കാരണമൊന്നുമില്ലാതെ ഷാഫി വിളിച്ച്‌ വരുത്തില്ല. വിഷയം അതീവ ഗൌരവമുള്ളതാണ്‌, രഹസ്യമായിരിക്കണം പോലും !. 

ഷാഫിയുടെ മുഖമാകെ വിളറി വെളുത്തിരിക്കുന്നു. കയ്യില്‍ ഒരു ദിനപത്രം ചുരുട്ടിപ്പിടിച്ച്‌ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തിക്കൊണ്ടിരിക്കാന്‍ തുടങ്ങിയിട്ട്‌ സമയം കുറെയായി. ഇടക്കിടെ അതെടുത്ത്‌ നിവര്‍ത്തി വായിച്ച്‌ എല്ലാവരുടേയും മുഖത്തേക്ക്‌ നോക്കും.

" അല്ല ഷാഫി, എന്തിനാ ഇത്ര അടിയന്തിരമായി ഈ കടവത്തേക്ക്‌ ഞങ്ങളെ വിളിച്ച്‌ വരുത്തിയേ? എന്താണ്‌ വിഷയം!?' ഷമീര്‍ ചോദിച്ചു...

" നിങ്ങളൊക്കെ ഇന്നിറങ്ങിയ മാതൃഭൂമി വാരാന്ത്യപ്പതിപ്പ്‌ ശ്രദ്ധിച്ചോ?" ഉലാത്തല്‍ നിറുത്തി മുഖം ചെരിച്ചു ഷാഫി; എന്നിട്ട്‌ അടുത്തേക്ക്‌ വന്ന്‌ ചോദിച്ചു.

"ഇല്ല... എന്താപ്പതില്‌ പ്രത്യേകിച്ച്‌?"

അതിന്‌ മറുപടിയായി അവന്‍ ആ പത്രത്താള്‌ അവര്‍ക്ക്‌ നേരെ നീട്ടി. മുഴുവനായി വായിച്ചതിന്‌ ശേഷം അജിത്ത്‌ ചോദിച്ചു.

 "ഈ വിഷയത്തില്‍ നമുക്കെന്താ ഇത്ര താല്‍പര്യം, ഇതൊക്കെ ഇപ്പോള്‍ സര്‍വ്വ സാധാരണം. എവിടേയും നടക്കുന്നതല്ലേ?"

"താല്‍പര്യണ്‌ട്‌, നമ്മള്‍ പവിത്രമായി പരിപാലിച്ച ഒരു സ്ഥാപനമാണത്‌, അവിടെ ഇത്തരത്തിലുള്ള തിന്‍മകള്‍ അരങ്ങേറുന്നു എന്നത്‌ കയ്യും കെട്ടി നോക്കിയിരിക്കണോ?"അവൻ അതീവഗൌരവത്തോടെ ചോദിച്ചു.

"ഇത്‌ നമ്മുടെ സ്കൂളില്‍ നടന്ന സംഭവമാണോ, ആണെങ്കില്‍ നിനക്കെങ്ങനെയറിയാം" ദേവന്‌റെ ന്യായമായ സംശയം.

"ഇത്‌ നമ്മുടെ സ്കൂളില്‍ നടന്ന്‌ കൊണ്‌ടിരിക്കുന്ന ഒരു സംഭവം തന്നെയാണെന്ന്‌ എനിക്കറിയാം... അക്കാര്യം എനിക്കുറപ്പാണ്‌"

"നമുക്കീ കാര്യത്തില്‍ എന്ത്‌ ചെയ്യാന്‍ കഴിയും"

"നമുക്കേ ചെയ്യാന്‍ കഴിയൂ, പ്രതികരിക്കാത്ത യുവത്വം സമൂഹത്തില്‍ തിന്‍മയെ വളര്‍ത്തും" ഷാഫി ഉറച്ച ശബ്ദത്തില്‍ മുഷ്ടിചുരുട്ടി കൊണ്‌ട്‌ പറഞ്ഞു. എല്ലാവരും പരസ്പരം നോക്കി.

ഗൂഢാലോചന തുടരവെ അതുവരെ പ്രകാശപൂരിതമായിരുന്ന പകലിനെ ഇരുട്ട്‌ മൂടാന്‍ തുടങ്ങി. ആകാശം മേഘപാളികളാല്‍ നിറഞ്ഞു. ചെറിയ മിന്നലുകള്‍ പ്രത്യക്ഷപ്പെട്ടു. പിന്നീടത്‌ ശക്തമായ ഇടിയും മിന്നലുമായി രൂപാന്തരം പ്രാപിച്ചു. ഒരു മഴക്കുള്ള കോളുണ്‌ട്‌. എത്രയും പെട്ടെന്ന്‌ പെയ്തിരുന്നെങ്കില്‍ എന്നാശിച്ചു. ഹോ ! കടുത്ത ചൂട്‌ അസഹ്യമാണ്‌.

പുഴ കരകവിഞ്ഞൊഴുകയാണ്‌. കുറച്ച്‌ നേരം കൂടി കഴിഞ്ഞാല്‍ കടവത്ത്‌ പെണ്ണുങ്ങള്‍ കുളിക്കാന്‍ വരും. മോട്ടോര്‍ ഷെഡിന്‌റെ മറവിലിരുന്ന്‌ ചില കാഴ്ചകളെല്ലാം വേണമെങ്കില്‍ കാണാം... ഇവിടേക്ക്‌ ഷാഫി വരണമെന്ന്‌ പറഞ്ഞപ്പോള്‍ അങ്ങനെയുള്ള ഒരു ലക്ഷ്യവും മുന്നില്‍ കണ്‌ടിരുന്നു. മഴ പെയ്യും മുമ്പെ മോട്ടോര്‍ ഷെഡിനടുത്ത്‌ നിന്ന്‌ മാറിയില്ലേല്‍ അവിടെയെല്ലാം വരിവെള്ളം വന്ന്‌ നിറഞ്ഞ്‌ സഞ്ചാരയോഗ്യമല്ലാതെയാവും എന്നതിനാല്‍ അങ്ങാടിയിലെത്തി. മഴ ശക്തിയായി പെയ്യാന്‍ തുടങ്ങി.

അപ്പോഴേക്കും ഹോക്കിവടികളും സൈക്കിള്‍ ചെയിനുമായി ബൈക്കില്‍ റഷീദും അനസുമെത്തി. ബെല്‍റ്റിന്‌ പകരം എപ്പോഴും സൈക്കിള്‍ ചെയിന്‍ അരയില്‍ ചുറ്റി നടക്കുന്നവരാണ്‌ രണ്‌ട്‌ പേരും.

" നിങ്ങളൊക്കെ ഇത്‌ എന്ത്‌ ഭാവിച്ചാ...!! ഇതിന്‌റെയൊന്നും ആവശ്യമില്ല ചെങ്ങായ്‌മാരെ; ബസ്‌ തടയലും റാഗിംഗുമൊന്നുമല്ല വിഷയം ! ഇത്‌ തന്ത്രപൂര്‍വ്വം ചെയ്യേണ്‌ട ഒരു പദ്ധതിയാണ്‌; കൈകാര്യം ചെയ്യുന്നതില്‍ ചെറിയ ഒരു പാളിച്ച പറ്റിയാല്‍ മതി ! എല്ലാരും കുടുങ്ങും..പറഞ്ഞില്ലെന്ന്‌ വേണ്‌ട." ഞാന്‍ അവരോടായി പറഞ്ഞു.

"അതെ! ഇതില്‍ വല്ല സത്യവുമുണ്‌ടൊ എന്ന്‌ രഹസ്യമായി അന്വേഷിക്കണം, അതാണ്‌ ആദ്യം വേണ്‌ടത്‌. "

പത്രത്താളിലെ വിവരണങ്ങളിലൂടെ ഒന്ന്‌ കൂടെ കണ്ണോടിച്ചു. ഇന്‌റേണല്‍ അസ്സസ്മെന്‌റിന്‌റെ പേരില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ നടക്കുന്ന അധ്യാപക പീഢനങ്ങള്‍!! എന്നാണ്‌ തലക്കെട്ട്‌. വടിവൊത്ത അക്ഷരത്തില്‍ ആരോ എഴുതിയ ഒരു കത്തിന്‌റെ കോപ്പി പത്രത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്‌ടാണ്‌  ലേഖനം തയ്യാറാക്കിയിരിക്കുന്നത്‌. പ്രൊഫസര്‍ ഈശ്വരയ്യര്‍ എന്നയാളാണ്‌ ലേഖകന്‍. അയാള്‍ തന്നെയായിരിക്കണം കൌണ്‍സിലിംഗ്‌ നടത്തിയ വ്യക്തി. മൊബൈല്‍ നമ്പറും പേരിനൊപ്പം വെച്ചിട്ടുണ്‌ട്‌.

സ്വതവേ ഇത്തരം വിഷയങ്ങളില്‍ മുഖം കൊടുക്കാത്ത ഷാഫി അതീവ താല്‍പര്യത്തോടെ ഇതില്‍ ഇടപെടണമെങ്കില്‍ കാര്യമായിട്ടെന്തോ ഉണ്‌ട്‌. ഉണ്‌ടാവണം! സാമൂഹിക പ്രതിബദ്ധതയെന്നതിനേക്കാള്‍ മുന്നിട്ടിറങ്ങാന്‍ പ്രേരിപ്പിച്ച സംഗതി എന്താവുമത്‌!? ഞാന്‍ കുറെ ആലോചിച്ചു, ഇനി ഞാന്‍ സംശയിക്കുന്നത്‌ തന്നെയാവുമോ? ഏയ്‌ അതിന്‌ വഴിയില്ല.  അങ്ങനെയാണെങ്കില്‍ അവന്‍ തുറന്ന്‌ പറയേണ്‌ടതാണ്‌.

"നമുക്ക്‌  ഈശ്വരയ്യര്‍ക്കൊന്ന്‌ വിളിച്ച്‌ നോക്കാം.. "

"എന്തിന്‌?"

" അദ്ധേഹമാണ്‌ ഈ റിപ്പോര്‍ട്ട്‌ പത്രത്തില്‍ കൊടുത്ത വ്യക്തി. ഈ സംഭവങ്ങള്‍ ഒട്ടുമിക്ക സ്കൂളുകളിലും ഉണ്‌ടെന്ന്‌ പൊതുവായി പറഞ്ഞിട്ടുണ്‌ട്‌. നമ്മുടെ സ്കൂള്‍ ആ വിഭാഗത്തില്‍ പെടുമോ എന്നറിയാമല്ലോ?"

"ഉം... അതിന്‌ ആദ്യം ഇദ്ധേഹം നമ്മുടെ സ്കൂളില്‍ വന്നിട്ടുണ്‌ടോ എന്നറിയണം, ഒന്നന്വേഷിക്കാം... "

സ്റ്റാന്‌റില്‍ അതുവരെ വിശ്രമിക്കുകയായിരുന്ന ബൈക്കുകള്‍ക്ക്‌ ജീവന്‍ വെച്ചു. അവ ഞങ്ങളേയും വഹിച്ച്‌ കൊണ്‌ട്‌ മുന്നോട്ട്‌ കുതിച്ചു. ചെറിയ ചാറ്റല്‍ മഴയൊന്നും കാര്യമാക്കിയില്ല. ഞായറാഴ്ചയായതിനാല്‍ വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികളെ വീട്ടില്‍ ചെന്ന്‌ തന്നെ കാണണം. കൌണ്‍സിലര്‍ വന്നിരുന്നെന്ന വിവരത്തേക്കാള്‍ ഞെട്ടിപ്പിക്കുന്ന പലതും വിദ്യാര്‍ത്ഥികള്‍ പങ്ക്‌ വെച്ചു. പരാതി ഉന്നയിച്ചവര്‍ എല്ലാം ഒരു അധ്യാപകനെയാണ്‌ സംശയത്തിന്‌റെ മുള്‍ മുനയില്‍ നിര്‍ത്തിയത്‌. എല്ലാവര്‍ക്കും അതേ അഭിപ്രായമാണ്‌ താനും.

ഷാഫി എന്ത്‌ കൊണ്‌ടോ ഈ അന്വേഷണത്തോടെല്ലാം വളരെ നിസംഗതയോടെയാണ്‌ സഹകരിക്കുന്നത്‌. ഇതിന്‌റെയൊന്നും ആവശ്യമില്ല എന്നതാണവന്‌റെ പക്ഷം. അവനാണീ വിഷയം കുത്തിപ്പൊക്കിയതും ! സത്യം മനസ്സിലാക്കിയതിന്‌ ശേഷമേ സായുധ വിപ്ളവം തുടങ്ങൂ എന്ന്‌ അവനറിയാം. അതാണ്‌ പ്രവര്‍ത്തന രീതി.!

"ഹലോ.. ഈശ്വരയ്യര്‍ സാറാണോ?"

"അതെ !! ആരാണ്‌ സംസാരിക്കുന്നത്‌?"

പേരു പോലെയല്ല. പതിഞ്ഞ ഒരു സ്വരം! അത്‌ കൂടുതല്‍ ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ ധൈര്യവും ബലവും നല്‍കി.

"സര്‍! എന്‌റെ പേര് ഫാറൂഖ്‌. ഞങ്ങള്‍ പെരിന്തല്‍മണ്ണയില്‍ നിന്നാണ്‌ വിളിക്കുന്നത്‌ - ഒരു കാര്യമറിയാനാണ്‌ വിളിച്ചത്‌"

"പറയൂ... "

"ഇന്ന്‌ മാതൃഭൂമി പത്രത്തില്‍ വന്ന ആ ലേഖനം സാര്‍ എഴുതിയതാണെന്ന്‌ മനസ്സിലായി. സംസ്ഥാനത്തെ ഒട്ടുമിക്ക സ്കൂളുകളിലും ഇത്തരത്തില്‍ വിദ്യാര്‍ത്ഥിനികള്‍ പീഢിക്കപ്പെടുന്നു എന്ന്‌ ലേഖനത്തില്‍ കണ്‌ടു."

"ഞാന്‍ രേഖാമൂലം എഴുതിയവ തന്നെയാണ്‌. അവ മുഴുവനും സത്യവുമാണ്‌"

"സാര്‍ പത്രത്തില്‍ കൊടുത്തിരിക്കുന്ന ആ ലെറ്റര്‍ ഏത്‌ സ്കൂളില്‍ നിന്നും ലഭിച്ചതാണ്‌?" അയാള്‍ അത്‌ പറയില്ല എന്നറിയാമായിരുന്നിട്ടും ഒന്ന്‌ തൊടുത്ത്‌ നോക്കി. കിട്ടിയാല്‍ കിട്ടി എന്ന മട്ടില്‍ !

"അത്‌ വെളിപ്പെടുത്താന്‍ കഴിയില്ല, ഈ കൌണ്‍സിലിംഗിന്‌ സര്‍ക്കാര്‍ നിയോഗിച്ചതാണെന്നെ. കൌണ്‍സിലിംഗിന്‌റെ രീതി തന്നെ അതീവ രഹസ്യമായിരുന്നു. വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികള്‍ തുറന്ന്‌ പറയാന്‍ മടിക്കുന്ന സ്വന്തം ദുരനുഭവങ്ങള്‍ അവരുടെ പേര്‌ സൂചിപ്പിക്കാതെ തന്നെ എഴുതി നല്‍കണമെന്നായിരുന്നു വിദ്യാര്‍ത്ഥീ സമൂഹത്തോട്‌ ഓരോ സ്കൂളിലും ആവശ്യപ്പെട്ടത്‌. ഈ പദ്ധതിയുടെ രൂപവും അതായിരുന്നു! വിദ്യാഭ്യാസ വകുപ്പ്‌ നിഷ്ക്കര്‍ഷിച്ചതും അങ്ങനെ തന്നെ!" ഈശ്വരയ്യര്‍ പറഞ്ഞ്‌ നിറുത്തി.

നന്ദി പറഞ്ഞ്‌ കൊണ്‌ട്‌ ചുവപ്പ്‌ ബട്ടണ്‍ അമര്‍ത്തും മുമ്പെ മൊബൈല്‍ ഡിസ്കണക്ടായി. വിളിച്ചത്‌ ഇഷ്ടപ്പെട്ടില്ല എന്ന്‌ തോന്നുന്നു.

"പത്രത്താളില്‍ കാണുന്ന ഈ ലെറ്റര്‍ നമ്മുടെ സ്കൂളില്‍ നിന്നാണെന്ന്‌ തെളിയിക്കുന്ന രേഖകളൊന്നും കയ്യിലില്ല. എന്നാല്‍ വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ട ആ അധ്യാപകനെതിരെ നീങ്ങേണ്‌ടിയിരിക്കുന്നു. എഴുതിത്തയ്യാറാക്കിയ ഒരു പരാതിയുമായി പ്രിന്‍സിപ്പാലിനെ കാണാം.. പരാതിയുടെ ഒരു കോപ്പി പി ടി എ പ്രസിഡണ്‌ടിനും കൈമാറാം... "

ഞായറാഴ്ച സ്കൂള്‍ അവധിയായതിനാല്‍ പ്രിന്‍സിപ്പാലിന്‌റേയും പി ടി എ പ്രസിഡണ്‌ടിന്‌റേയും വീട്‌ ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. കൌണ്‍സിലര്‍ വന്നിരുന്നു എന്നാല്‍ അത്തരത്തില്‍ ഒരു സ്ഥിതി വിശേഷം സ്കൂളില്‍ നില നില്‍ക്കുന്നില്ല എന്ന്‌ പറഞ്ഞ്‌ രണ്‌ട്‌ പേരും ഞങ്ങളെ പിന്തിരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഉരുണ്‌ട്‌ കളിക്കുകയാണെന്ന്‌ കൂടെ വന്നവര്‍ അഭിപ്രായപ്പെട്ടു.

"സ്കൂളിനെ സ്നേഹിച്ച്‌ നശിപ്പിക്കാമെന്ന്‌ നിങ്ങള്‍ വ്യാമോഹിക്കേണ്‌ട. ഞങ്ങള്‍ക്കെന്ത്‌ ചെയ്യാന്‍ കഴിയുമെന്ന്‌ കാണിച്ച്‌ തരാം.. മനുഷ്യാവകാശ സംഘടനയും വനിതാ കമ്മീഷനുമെല്ലാം വെറും നോക്കുകുത്തികളാണോ എന്ന്‌ നമുക്ക്‌ കാണാം" ഷാഫിയുടെ സ്വരത്തിൽ ഭീഷണിയേക്കാൾ വേറെ എന്തൊക്കെയോ ഉണ്ടായിരുന്നു.

സത്യാവസ്ഥ രേഖാ മൂലം ലഭിക്കണമെങ്കില്‍ നിയമപരമായി നീങ്ങണമെന്ന നിര്‍ദ്ദേശം മാനിച്ച്‌ വിവരാവകാശ നിയമ പ്രകാരം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവരില്‍ നിന്നും അറിയാന്‍ ഒരു ശ്രമം നടത്തി. 


ഞങ്ങളുടെ നീക്കങ്ങള്‍ മണത്തറിഞ്ഞ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സ്വകാര്യമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സ്കൂളിലെ ലാബില്‍ നടക്കുന്ന കാമ കേളികളുടെ വിവരണങ്ങള്‍ നിരത്തി. ലാബില്‍ മറ്റ്‌ ജീവനക്കാര്‍ ഉണ്‌ടെങ്കിലും കെമിസ്ട്രി അധ്യാപകനെതിരെയാണ്‌ പരാതി ഉയര്‍ന്നിരിക്കുന്നത്‌. ഇന്‌റേര്‍ണല്‍ അസസ്മെന്‌റിലെ മാര്‍ക്ക്‌ ലാബിലെ പെര്‍ഫോര്‍മന്‍സിനനുസരിച്ചിരിക്കുമെന്നും ഇത്തരത്തിലുള്ള പ്രലോഭനത്തിലൂടെ തങ്ങളുടെ വരുതിക്ക്‌ നിറുത്തുന്നു എന്നുമുള്ള വിവരങ്ങള്‍ സൌകാര്യമായി വിദ്യാര്‍ത്ഥികള്‍ കൈമാറി.

പ്ളസ്‌ ടു വിദ്യാര്‍ത്ഥിനികള്‍ !! തുടുത്ത്‌ പഴുത്ത മാമ്പഴങ്ങള്‍ രുചിച്ച്‌ നോക്കണമെന്നാഗ്രഹിക്കാത്തവരാര്‌? ഞെട്ടറ്റ്‌ വീഴാതെ സൂത്രത്തില്‍ ഭക്ഷിക്കുന്നവരും എറിഞ്ഞ്‌ വീഴ്ത്തി സ്വാദോടെ തിന്നാന്‍ കൊതിക്കുന്നവരും. ഹമ്പട മാഷേ!!!!,. കെമിസ്ട്രി അധ്യാപകന്‌ പകരം അത്‌ ഞാനായിരുന്നെങ്കില്‍ എന്ത്‌ രസമായേനെ എന്ന്‌ മനസ്സില്‍ ഒരുവേള ആഗ്രഹിച്ചെങ്കിലും നീതി ധര്‍മ്മം എന്നിവയെല്ലാം എന്നെ ഉണര്‍ത്തി. എന്നിലെ സദാചാര പോലീസ്‌ സടകുടഞ്ഞെഴുന്നേറ്റു.

സദാചാരത്തിന്‌റെ മുള്‍വേലികള്‍ ലംഘിക്കുന്നവര്‍... നൂറു മേനി കൊയ്യുന്ന വിളകളിലേക്ക്‌ മെല്ലെ പടര്‍ന്ന്‌ പിടിക്കുന്ന വള്ളിപ്പടര്‍പ്പുകള്‍!!! കൃഷിയിറക്കിയവരെ കബളിപ്പിച്ച്‌ നീരും വളവും വലിച്ചെടുക്കല്‍ തന്നെ വള്ളിപ്പടര്‍പ്പുകളുടെ ലക്ഷ്യം. ആരെങ്കിലും പിഴുത്‌ മാറ്റുന്നത്‌ വരെ പടര്‍ന്ന്‌ പിടിക്കാം..

"നിങ്ങള്‍ക്ക്‌ ഒരു കാര്യമറിയോ? ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ്‌, എങ്കിലും പറയാം..." എന്നെ മാറ്റി നിറുത്തി യൂണിഫോമണിഞ്ഞ ഒരു കുട്ടി സഗൌരവം അക്കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ ഷാഫിയെ സൂക്ഷിച്ച്‌ നോക്കി. പെങ്ങളെഴുതിയ പീഢന കഥ പത്രത്താളിലൂടെ അറിയേണ്‌ടി വന്ന നിര്‍ഭാഗ്യവാന്‍!

മാതാ പിതാ ഗുരു ദൈവം എന്നതിന്‌റെ മൂല്യങ്ങള്‍ കാറ്റില്‍ പറത്തിയിരിക്കുന്നു ഒരു കൂട്ടം നരാധമന്‍മാര്‍... ഹോളി ഫക്കേഴ്സ്‌!!! ഭാവിയില്‍ സ്വന്തം മക്കള്‍ പഠിക്കേണ്‌ട പവിത്രമായ സ്ഥാപനമാണിത്‌. എനിക്ക്‌ എന്തെന്നില്ലാത്ത വെറുപ്പും ദേഷ്യവും തോന്നി..അനസിനെ ഞാന്‍ തറപ്പിച്ച്‌ നോക്കി. അവന്‍ അരയില്‍ കൈ വെച്ച്‌ സെക്കിള്‍ ചെയിന്‍ അവിടെയുണ്‌ടെന്ന സിഗ്നല്‍ നല്‍കി. സായുധ വിപ്ളവം അനിവാര്യം!

വക്കീല്‍ നോട്ടീസ്‌ കൈപ്പറ്റിയ പ്രിന്‍സിപ്പാള്‍ ഭയന്നു. സ്കൂളില്‍ നടക്കുന്ന സംഭവങ്ങള്‍ വസ്തുനിഷ്ഠാപരമായി അറിയാന്‍ ഒരു കൂട്ടര്‍ ശ്രമിക്കുന്നു എന്ന ഭയത്താലാവണം ആവശ്യപ്പെട്ട കാര്യങ്ങള്‍ക്കെല്ലാം രേഖാമൂലം ഉത്തരം നല്‍കി. വനിതാ കമ്മീഷനും മനുഷ്യാവകാശ സംഘടനകളും നോക്കു കുത്തികളാണോ എന്ന ചോദ്യം അവരെ ഭയപ്പെടുത്തിയിരിക്കാം. സ്കൂളിന്‌റെ യശസ്സിനെ ബാധിക്കുന്നവ.! തല്‍ഫലമായി സ്കൂള്‍ അധികാരികള്‍ ഞങ്ങളില്‍ നിന്നും ചിലരെ ചര്‍ച്ചക്ക്‌ വിളിച്ചു.

ഈശ്വരയ്യര്‍ അവിടെ വന്നിരുന്നെന്നും ലെറ്റര്‍ സ്കൂളിലെ കുട്ടിയുടേതാണെന്നും അവര്‍ക്ക്‌ സമ്മതിക്കേണ്‌ടി വന്നു. ദൃഢനിശ്ചയത്തോടെ എന്തിനും പോന്ന കുറെ ചെറുപ്പക്കാര്‍ നീതിക്ക്‌ വേണ്‌ടി ശബ്ദിക്കുമ്പോള്‍ അധര്‍മ്മത്തെ അടിച്ചമര്‍ത്താന്‍ മുന്നിട്ടിറങ്ങുമ്പോള്‍ എങ്ങനെ പിന്തുണക്കാതിരിക്കാനാവുമെന്ന്‌ അവര്‍ക്ക്‌ തോന്നിക്കാണും. ആരോപണ വിധേയനായ അധ്യാപകനെതിരെ ഇത്തരത്തില്‍ ഇനി ആരോപണമുണ്‌ടായാല്‍ ആ നിമിഷം പുറത്താക്കുമെന്ന ഉറപ്പിന്‍മേല്‍ ദൌത്യമവസാനിച്ചു.

ചര്‍ച്ച കഴിഞ്ഞ്‌ സ്കൂള്‍ വരാന്തയിലൂടെ മടങ്ങുമ്പോള്‍ സമയം ഉച്ചയായിരുന്നു. സ്കൂള്‍ ഉച്ച ഭക്ഷണത്തിന്‌ പിരിഞ്ഞ സമയം. വരാന്തയിലൂടെ തല കുനിച്ച്‌ ഒരാള്‍ ഞങ്ങള്‍ക്കഭിമുഖമായി നടന്ന്‌ വന്നു. "ഇതാണ്‌ ആ അധ്യാപകന്‍". ഞാന്‍ അയാളെ സൂക്ഷിച്ച്‌ നോക്കി. തോളില്‍ ശീല സഞ്ചിയും തൂക്കിയിട്ട്‌ കയ്യില്‍ ഒരു ചോറ്റു പാത്രവുമായി പോകുന്ന അയാളോട്‌ എനിക്കെന്തോ ഒരു സഹതാപം തോന്നി. ഇയാളാണീ വിഷയത്തിലെ പ്രതി എന്ന്‌ എന്തോ വിശ്വസിക്കാന്‍ കഴിഞ്ഞില്ല..

ധര്‍മ്മം വിജയിക്കട്ടെ ! എനിക്ക്‌ വലുത്‌ ഷാഫിയാണ്‌, അവന്‌റെ സന്തോഷമാണ്‌ മുഖ്യം.

വിളകളിലൂടെ പടര്‍ന്ന്‌ കയറാന്‍ കൊതിച്ച വള്ളിപ്പടര്‍പ്പിനെ വേരോടെ പിഴുതു മാറ്റണമെന്നുണ്‌ടായിരുന്നെങ്കിലും അതിന്‌റെ ആണിവേര്‌ മാത്രം ബാക്കി വെച്ച്‌ പിഴുത്‌ കളഞ്ഞു. ദൌത്യം പൂര്‍ണ്ണമായി വിജയം കണ്‌ടതിന്‌റെ ആഹ്ളാദാരവം ഞങ്ങള്‍ തുടങ്ങി. തൊട്ടപ്പുറത്തെ കൃഷിയിടങ്ങളില്‍ നല്ല മുഴുമുഴുപ്പുള്ള നാണ്യവിളകളിലേക്ക്‌ ധാരാളം വള്ളിപ്പടര്‍പ്പുകള്‍ അപ്പോഴും പടര്‍ന്ന്‌ പിടിക്കുന്നുണ്‌ടായിരുന്നു. പിഴുതെറിയാന്‍ ഒരു കൂട്ടം സദാചാര പോലീസ്‌ വരുന്നത്‌ വരെ അത്‌ തുടര്‍ന്നേക്കാം. !!!

Saturday, September 22, 2012

ലെസ്ബിയന്‍ പശുവിന്റെ കൃമി കടിയും മാന്താന്‍ കുറെ കപട സദാചാരവാദികളും... !!!!

 

ബ്ലോഗ്‌ സാഹിത്യത്തെ കക്കൂസ്‌ സാഹിത്യമെന്ന്‌ വിളിച്ച്‌ അധിക്ഷേപിക്കുകയും തന്നേക്കാള്‍ താഴെക്കിടയിലുള്ള എഴുത്തുകാരെ പരിഹസിച്ചും മുഖ്യധാര എഴുത്തുകാരെ വിമര്‍ശിച്ചും ശ്രദ്ധ നേടുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച എഴുത്തുകാരി ശ്രീമതി ഇന്ദുമേനോന്‍ എനിക്കെതിരെ ഉന്നയിച്ച അടിസ്ഥാന രഹിതമായ ആരോപണങ്ങളെ തുടര്‍ന്നാണീ ലേഖനം. എന്നെ കുറച്ച്‌ നേരത്തേക്കെങ്കിലും തെറ്റിദ്ധരിച്ച ബൂലോകത്തെ സജീവ ബോഗേഴ്സിനെ സംഭവങ്ങളുടെ നിജസ്ഥിതി തെളിവുകളുടെ അടിസ്ഥാനത്തില്‍ അറിയിക്കാനാണീ കുറിപ്പ്‌.

എനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണം ആടിനെ പേപ്പട്ടിയാക്കി തല്ലി കൊല്ലുന്ന പോലെയുള്ളതായിരുന്നു എന്ന്‌ ബോധ്യപ്പെടാന്‍ ഉള്ള തെളിവുകള്‍ അവരുടെ ഫേസ്ബുക്ക്‌ സ്റ്റാറ്റസില്‍ തന്നെയുണ്ടായിരുന്നു. താന്‍ ഉന്നയിച്ച ആരോപണം ബ്യൂമറാങ്ങായി തിരിച്ചടിക്കുമെന്ന്‌ മനസ്സിലാക്കിയതിനാലാവണം രായ്ക്കുരാമാനം എല്ലാം ഡിലീറ്റ്‌ ചെയ്ത്‌ സ്വന്തം ഫേസ്‌ ബുക്ക്‌ ഡീ ആക്റ്റിവേറ്റ്‌ ചെയ്യുകയും ചെയ്ത് ആ മഹതി മുങ്ങിയത്‌.

"ഫേസ്ബുക്ക്‌ ഇന്‍ബോക്സിലേക്ക്‌ അമാന്യമായതും അശ്ലീലം നിറഞ്ഞതും ആഭാസകരവുമായ മെസേജുകള്‍ അയച്ചു" എന്നതാണ്‌ കക്കൂസ് സാഹിത്യകാരി എനിക്കെതിരെ ഉന്നയിച്ച ആരോപണം. അവര്‍ എനിക്കയച്ച്‌ തന്ന ഫോണ്‍ നമ്പറില്‍ "നപുംസകമമല്ല" എന്ന്‌ തെളിയിക്കാന്‍ വിളിക്കണമെന്നും ആവശ്യപ്പെട്ടു മെസേജ്‌ വിട്ടിരിന്നു.

 

ഈ സമയങ്ങളില്‍ ഓണ്‍ലൈനില്‍ ഇല്ലാതിരുന്ന ഞാന്‍ ഈ സന്ദേശവും അവരിട്ട സ്റ്റാറ്റസുകളും ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. അതിനെ തുടര്‍ന്ന്‌ മൊഹിയുദ്ദീന്‍ ഇതുവരെ വിളിച്ചില്ല എന്നും തന്റെ കാല്‌ പിടിച്ച്‌ കരഞ്ഞ്‌ മാപ്പപേക്ഷിച്ചു എന്നുമുള്ള പച്ച നുണ എന്റെ ഫേസ്ബുക്ക്‌ പ്രൊഫൈല്‍ ബ്ലോക്ക്‌ ചെയ്ത ശേഷം സ്റ്റാറ്റസാക്കിയിട്ടു.
അത് ഞാന്‍ പിന്നീട്‌ കൂട്ടുകാരിലൂടെയാണ് അറിയുന്നതും ശ്രദ്ധിക്കുന്നതും.
ഞാന്‍ വിളിക്കാതെ എങ്ങനെയാണ്‌ കരഞ്ഞ്‌ കാല്‌ പിടിച്ച്‌ മാപ്പപേക്ഷിക്കുക ? !!! ഞാനാണെങ്കില്‍ ജിന്ന്‌ സേവകനുമല്ല പറന്ന്‌ ചെന്ന്‌ കാല്‌ പിടിച്ച്‌ കെട്ടിപ്പിടിച്ച്‌ പൊറുക്കലിനെ തേടാന്‍. ചെയ്യാത്ത തെറ്റിന് ആരുടേയും കാല് പിടിക്കാന്‍ ഞാന്‍ ചെല്ലാറും ഇല്ല.

കേട്ടപാതി കേള്‍ക്കാത്ത പാതി കപട സദാചാര വാദികള്‍ എന്റെ നിഴലിനോട്‌ യുദ്ധം പ്രഖ്യാപിച്ചു. കിട്ടിയ കല്ലും കമ്പും വടികളും ഉപയോഗിച്ച്‌ എന്നെ ആക്രമിച്ചു. ബൂലോകത്ത്‌ എന്റെ ഇടപെടലുകള്‍ പിടിക്കാത്ത ചിലര്‍ കിട്ടിയ അവസരം മുതലെടുത്തു. ബൂലോകത്തെ കപട സദാചാര വാദികളും കാള പെറ്റു എന്ന്‌ കേള്‍ക്കുമ്പോഴേക്കും കയറെടുക്കാന്‍ ഓടുന്ന കപട ബുദ്ധിജീവികളും ചില അജീര്‍ണ്ണം പിടിച്ച ജീര്‍ണ്ണലിസ്റ്റുകളും ഇത്‌ ആഘോഷിക്കാന്‍ തുടങ്ങി. രമേശ്‌ അരൂരും, രഞ്ജിത്തും എല്ലാം അതിനു നേതൃത്വം നല്‍കി.

അതിന്റെ സ്ക്രീന്‍ ഷോട്ടുകളാണ്‌ താഴെ....

 
കണ്ണുകളില്‍ ലാസ്യ ഭാവം വരുത്തി ശൃംഗാരച്ചിരിയോടെ നില്‍ക്കുന്ന തമ്പ്രാട്ടിയെ കണ്ടാല്‍ മനസ്സിളകുന്ന ഭക്തന്‍മാരും ഒലിപ്പീരുകളും മനക്കലെ തത്തയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി രംഗത്തെത്തി.

സത്യമെന്തെന്ന്‌ അറിയാന്‍ ശ്രമിക്കാതെ മത്സരിച്ച്‌ കമന്റുകളിട്ടു.

കാര്യമറിയാതെ ചിരിയില്‍ വീണ് അവരോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ വന്ന സദാചാര പോലീസുകാര്‍ ഞാന്‍ ലൈംഗികമായി പീഢിപ്പിച്ചു എന്ന രീതിയിലാണ്‌ കമന്റുകള്‍ പൂശിയത്.

ചിലര്‍ എനിക്ക്‌ പേഴ്സണല്‍ മെസേജ്‌ അയച്ചു ഉപദേശിച്ചു.

എന്നെ അറിയുന്ന ഭൂരിപക്ഷം പേരും സംയമനം പാലിച്ചു.

ഈ അപവാദം പറച്ചില്‍ ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചിറങ്ങി സദാചാര പോലീസുകാര്‍.

ജീര്‍ണ്ണലിസ്റ്റ്‌ പുണ്യാളന്‍ അഡ്മിന്‍ ആയിരിക്കുന്ന, ബ്ലോഗേഴ്സിനെ പ്രോത്സാഹിപ്പിക്കാന്‍ എന്ന്‌ അവകാശപ്പെടുന്ന, "ഗ്രൂപ്പില്‍ വ്യക്തിഹത്യ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല" എന്ന്‌ വീമ്പിളക്കുന്ന, അവരുടെ നിയമാവലി പ്രകാരം വ്യാജ ഐഡിയിലിലുള്ളവര്‍ക്ക്‌ പ്രവേശനം നിഷിദ്ധമാണ് എന്ന് വേദമന്ത്രം ഉരുവിടുന്ന ഒരു ഫേസ്ബുക്ക്‌ ഗ്രൂപ്പില്‍, അവിടെ അഡ്മിന്‍സ്‌ തന്നെ തീറ്റി പോറ്റി വളര്‍ത്തുന്ന ഒരു ഫേക്ക്‌ എന്നെ കുറിച്ചുള്ള ഈ വ്യാജ വാര്‍ത്ത ചൂടുള്ള വാര്‍ത്തയായി അവതരിപ്പിക്കുകയും അതില്‍ രമേശ്‌ അരൂര്‍, ഇംതിയാസ്‌ എന്നീ നിയമ പാലകരായ അഡ്മിന്‍സ്‌ ഘോരഘോര പ്രസംഗം നടത്തുകയും ചെയ്തു.

 

യഥാര്‍ത്ഥത്തില്‍ ഈ അപവാദം പറച്ചിലില്‍ പങ്കാളികളാവാന്‍ ആ ഗ്രൂപ്പിലും ബൂലോകത്തും ഉള്ള വകതിരിവുള്ള ആരും വന്നില്ല എന്നതാണ്‌ സത്യവും നന്‍മയുടെ വിജയവും.

ഈ സംഭവ വികാസങ്ങളുടെ നിജസ്ഥിതി അറിയുന്ന ബ്ലോഗ്ഗറായ ശ്രീ അംജത്ത്‌ ഖാൻ ഈ പോസ്റ്റിനെ ചോദ്യം ചെയ്തു. പല തവണ അംജിത്തും പിന്നീട് മറ്റംഗങ്ങളും (അഷ്രഫ് മേലേവീട്ടിൽ) പ്രതിഷേധ സ്വരം ഉയര്‍ത്തിയപ്പോള്‍ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരായി.

എന്നെ ഞരമ്പ്‌ രോഗി എന്ന്‌ വിളിച്ച ഈ പുണ്യാളനെ ഇന്ന്‌ മുതല്‍ ഒന്ന്‌ സൂക്ഷിച്ച്‌ നോക്കുക. ആര്‍ക്കാണ്‌ ഈ പറയപ്പെട്ട രോഗമെന്ന്‌ നിങ്ങള്‍ക്ക്‌ ബോധ്യപ്പെടും. ആണും പെണ്ണും കെട്ട ഏര്‍പ്പാടിന്‌ വളം വെച്ച്‌ കൊടുത്ത പൊയ്മുഖമണിഞ്ഞ അഡ്മിന്‍സേ നിങ്ങള്‍ക്കെന്റെ നല്ല നമസ്ക്കാരം !!!

അപവാദ വിഷയത്തിലേക്ക്‌ വീണ്ടും വരാം...

എന്നെ ബ്ലോക്ക്‌ ചെയ്തത്‌ കാരണം ഇന്ദു മേനോന്റെ വാളില്‍ നടക്കുന്ന മോഹിയുദ്ധീന്‍ വധം ആട്ടക്കലാശത്തിന് വിശദീകരണം നല്‍കാന്‍ കഴിയാത്തതിനാല്‍ സത്യാവസ്ഥ ഞാന്‍ എന്റെ നല്ലവരായ കൂട്ടുകാരെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് പ്രമുഖ ബ്ലോഗ്ഗര്‍ ആയ ഷബീറലി എന്റെ വിശദീകരണം ചര്‍ച്ച നടക്കുന്ന സ്റ്റാറ്റസില്‍ ഇടുകയും ചെയ്തു. ക്ഷമ കെട്ട്‌ ഞാന്‍ എന്റെ ഭാര്യയുടെ ഐഡിയില്‍ നിന്നും ഇന്ദുമേനോന്റെ വാളില്‍ പ്രവേശിച്ചു.

സ്റ്റാറ്റസില്‍ നടക്കുന്ന വ്യക്തിഹത്യ കണ്ട്‌ അന്ധാളിച്ചു. അന്ന്‌ രാത്രിയിലെ ഉറക്കം പോലും ഉപേക്ഷിച്ച്‌ ഞാന്‍ അതിനെതിരെ പട പൊരുതി. ഞാന്‍ ഓണ്‍ലൈനില്‍ ഇല്ലാത്ത ഒരു സമയമാണ്‌ എന്നെ താറടിച്ച്‌ കാണിച്ചത്‌, അത്തരമൊരു സാഹചര്യം ഇനിയുമുണ്ടാകാതിരിക്കാന്‍ ഞാന്‍ ശ്രദ്ധ ചെലുത്തി. ബ്ലോക്ക്‌ ചെയ്തത്‌ കൊണ്ട്‌ എന്റെ സ്വന്തം പ്രൊഫൈലില്‍ നിന്ന്‌ വിശദീകരണം നല്‍കാനുള്ള സാമാന്യ നീതി പോലും നിഷേധിക്കപ്പെട്ടു.

സത്യാവസ്ഥയറിഞ്ഞപ്പോള്‍ എന്നെ സപ്പോര്‍ട്ട്‌ ചെയ്ത്‌ കൊണ്ട്‌ ബൂലോകത്തെ സജീവമായ അംഗങ്ങളെത്തി കപട എഴുത്തുകാരിയുടെ പൊള്ളയായ വാദങ്ങളുടെ മുനയൊടിച്ചു. വാതിലടച്ചിരുന്ന്‌ ചര്‍ച്ച ചെയ്യുന്ന അവരെ ഞാനും കൂട്ടുകാരായ പ്രമുഖ ബ്ലോഗ്ഗര്‍ ഡോക്ടര്‍ അബ്സറും, ഷബീറലിയും, ഫസലുല്‍ ഹഖും, പ്രവീണ്‍ ശേഖറും, ഷലീര്‍ അലിയും, ലാലി സലാമും, ജോമോന്‍ ജോസഫും ചേര്‍ന്ന്‌ പ്രതിരോധിച്ചു. അവരുടെ വാദങ്ങളിലെ പൊള്ളത്തരം തുറന്നു കാണിച്ചു. സൈബര്‍ സെല്ലില്‍ പോയി കേസ്‌ കൊടുക്കാന്‍ പറഞ്ഞു.

അതുവരെ സത്യം മനസ്സിലാക്കാതെ പ്രതികരിച്ചിരുന്നവര്‍ പിന്‍മാറി. സൈബര്‍ സെല്ല്‌ എന്ന്‌ പറഞ്ഞ്‌ എന്നെ ഭീഷണിപ്പെടുത്തിയ അവരെ ഞാന്‍ വെല്ലുവിളിച്ചു... പടച്ച്‌ വിട്ട ആരോപണത്തില്‍ ഉറച്ച്‌ നില്‍ക്കുന്നുവെങ്കില്‍, ഒരു നപുംസകമല്ല ഇന്ദുമേനോന്‍ എങ്കില്‍ സൈബര്‍ സെല്ലില്‍ പോകൂ എന്ന്‌ ഞാന്‍ അവരോട്‌ പല പ്രാവശ്യം ആവശ്യപ്പെട്ടൂ.

അവിടെ ഇന്ദുമേനോനെ അനുകൂലിച്ചു കമന്റ് ഇട്ട ആളുകളില്‍ കഴിയുന്ന അത്രയും പേര്‍ക്ക് നിജ സ്ഥിതി പറഞ്ഞു കൊണ്ടുള്ള മെസേജ് വിട്ടു.

ഈ സമയം അവര്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നില്ല.

പിറ്റെ ദിവസം ഇന്ത്യന്‍ സമയം രാവിലെ പത്ത്‌ മണിയോടെ പൊലയാട്ട്‌ നടന്നിരുന്ന ആ സ്റ്റാറ്റസ്‌ അവരുടെ വാളില്‍ നിന്നും അപ്രത്യക്ഷമായി.

ഇന്ദു മേനോന്റെ കപടതക്ക് എതിരേ പ്രതികരിച്ച പലരും ബ്ലോക്ക്‌ ചെയ്യപ്പെട്ടു, പിടിച്ച്‌ നില്‍ക്കാനാവാതെ തല്‍ക്കാലത്തേക്കെങ്കിലും അവര്‍ ഫേസ്ബുക്ക്‌ ഡീ ആക്റ്റിവേറ്റ്‌ ചെയ്തു. സുക്കര്‍ബര്‍ഗ്‌ സാക്ഷി, സൈബര്‍ സെല്ല്‌ ചെക്ക്‌ ചെയ്താല്‍ അവരുടെ ലോഗ്‌ ഇന്‍ഫര്‍മേഷന്‍സും സാക്ഷി.

താന്‍ ഉന്നയിച്ച ആരോപണം വസ്തുനിഷ്ഠാപരമായി തെളിയിക്കാന്‍ കഴിയുമെങ്കില്‍ എന്തിനാണവ ഡിലീറ്റ്‌ ചെയ്തത്‌?

എന്തിനാണ്‌ തല്‍ക്കാലത്തേക്കെങ്കിലും ഫേസ്ബുക്കില്‍ നിന്നും ഒളിച്ചോടിയത്‌?

തുടര്‍ന്ന്‌ ഈ വിഷയം എന്റെ കൂട്ടുകാര്‍ മലയാളം ബ്ലോഗ്ഗര്‍മാരുടെ ആധികാരിക സ്നേഹ കൂട്ടായ്മയായ മലയാളം ബ്ളോഗേഴ്സ്‌ ഗ്രൂപ്പില്‍ ചര്‍ച്ചക്ക്‌ വെക്കുകയും സത്യം എല്ലാവര്‍ക്കും തെളിവ്‌ സഹിതം മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിനെ തുടര്‍ന്ന് കിട്ടിയ ഗ്യാപ്പിൽ മ ബ്ലോഗേഴ്സ് ഗ്രൂപ്പിനുമേൽ കുതിര കയറാനായി ചില നപുംസക ചിന്താഗതിക്കാർ ഇറങ്ങിത്തിരിക്കുമ്പോൾ സത്യം മനസിലാക്കി കൂടെ നില്‍ക്കാന്‍ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്‌ അംഗങ്ങള്‍ ഉണ്ടായി എന്നത്‌ എടുത്തു പറയേണ്ട കാര്യമാണ്. സത്യം മനസ്സിലാക്കി പ്രതികരിച്ച അവരോടെനിക്ക്‌ നന്ദിയും കടപ്പാടും ഉണ്ട്.
 
ആ പോസ്റ്റ്‌ ഇവിടെ ക്ലിക്കിയാല്‍ കാണാം.
 
 ഇത്രയും സംഭവങ്ങളിലേക്ക്‌ നയിക്കുന്നതിന്‌ നിദാനമായ സംഭവം കൂടെ പറയാം...

ശ്രീമതി ഇന്ദുമേനോന്‍ നിങ്ങളില്‍ ചിലരെ പോലെ എന്റേയും ഫേസ് ബുക്ക്‌ ഫ്രെണ്ട് ആയിരുന്നു. അവരിട്ട ഒരു സ്റ്റാറ്റസ്‌ - ആനുകാലികങ്ങളില്‍ സ്ത്രീകളുടെ രചനകള്‍ വരുന്നില്ല എന്നായിരുന്നു സ്റ്റാറ്റസിലെ വിഷയം - എന്റെ ന്യൂസ്‌ ഫീഡ്സില്‍ വന്നപ്പോള്‍ ഞാന്‍ അതില്‍ ഇപ്രകാരം കമെന്റിട്ടു.

"ഇന്ദു മേഡത്തിനെന്താ കലിപ്പ്‌, തങ്ങള്‍ എഴുതുന്നത്‌ മറ്റുള്ളവരുടെ അനുകരണമായിപ്പോകുമോ എന്നതാണ്‌ ഓരോ എഴുത്തുകാരുടേയും ഭയം"

അതില്‍ അവര്‍ പിറ്റെ ദിവസം ലൈക്കടിച്ച നോട്ടിഫിക്കേഷനും എനിക്ക്‌ ലഭിച്ചു.

അടുത്ത ദിവസം ഒന്നാം ഓണത്തിന്‌ അംജത്ത്‌ ഖാനെന്ന ബ്ളോഗറിട്ട സ്റ്റാറ്റസ്‌ എന്റെ ന്യൂസ്‌ ഫീഡില്‍ വന്നപ്പോള്‍ ശ്രീമതി ഇന്ദുമേനോന്റെ ഓണത്തെ കുറിച്ചുള്ള ഒരു ആര്‍ട്ടിക്കിള്‍ ഏതോ പത്രത്തില്‍ ഫോട്ടോ സഹിതം അടിച്ച്‌ വന്നിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു.

അതില്‍ ഞാന്‍ ഇങ്ങനെ കമെന്റിട്ടു.

" പര്‍ദ്ദയണിയാതെ തന്നെ ഇന്ദുവിന്റെ ഫോട്ടോ പത്രത്തില്‍ വന്നല്ലോ"
(ഇവയുടെ എല്ലാം സ്ക്രീൻ ഷോട്ടുകൾ എന്റെ പക്കലുണ്ട്)
ഈ കമെന്റാണ് അവരെ പ്രകോപിപ്പിച്ചതും തെരുവു തെണ്ടികള്‍ പോലും പറയാന്‍ അറക്കുന്ന ഭാഷയിലുള്ള ആ മെസേജ്‌ വിദ്യാഭ്യാസവും സംസ്ക്കാരവും മാന്യതയും നെറ്റിയില്‍ ചാര്‍ത്തി നടക്കുന്ന ഈ സ്ത്രീ എനിക്കയച്ചതും‌, അതും വെല്ല്‌ വിളിച്ച്‌ കൊണ്ട്‌..!!

ഗിവ്‌ റെസ്പെക്റ്റ്‌ & ടേക്ക്‌ റെസ്പെക്റ്റ്‌ എന്ന പോളിസിയില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഞാന്‍ അതേ ഭാഷയില്‍ മറുപടി കൊടുക്കുകയും ചെയ്തു. അത് മുകളില്‍ ഉള്ള സ്ക്രീന്‍ ഷോട്ടില്‍ ഉണ്ട്.

വീണ്ടും അവരുടെ വെല്ലുവിളിയോടെയുള്ള മെസേജ്‌. അതും സ്ക്രീന്‍ ഷോട്ടില്‍ ഉണ്ട്.

ഇതില്‍ കൂടുതലായി എന്ത്‌ "ബന്ധമാണ്‌" എനിക്ക്‌ ഈ സ്ത്രീയുമായുള്ളത്‌ എന്ന്‌ സൈബര്‍ സെല്ല്‌ തെളിയിക്കട്ടെ. !!!

സംഭവ വികാസങ്ങള്‍ ഇങ്ങനെയൊക്കെയായിരിക്കെ ഇവര്‍ എന്റെ കൂട്ടുകാര്‍ക്ക്‌ മെസേജ്‌ അയച്ചു. എന്റെ പേഴ്സണല്‍ ഐഡിയില്‍ നിന്നല്ല അശ്ലീല സന്ദേശം വരുന്നതെന്നും വേറെ ഒരു ഫേക്ക്‌ ഐ ഡിയില്‍ നിന്നാണെന്നും ആരോപിച്ചു.

കൂട്ടുകാര്‍ അതിന്റെ സ്ക്രീന്‍ ഷോട്ട് പല തവണ ആവശ്യപ്പെട്ടെങ്കിലും ഇന്ദു മേനോന്‍ അത് നല്‍കാന്‍ തയാറായില്ല. അതല്ലേ നപുംസകത്തിന്റെ തെളിവ് ???

ആ ഫേക്ക്‌ ഐ ഡി എന്റെ ജാര സന്തതിയാണെന്ന്‌ ഇവള്‍ക്കെങ്ങനെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇവരെ ഞാന്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ അവര്‍ ആരോപിക്കുന്നു. ഇത്തരം ഞാഞൂലുകളെ തകര്‍ത്തിട്ടു എനിക്കെന്ത് കിട്ടാന്‍ ???

തകര്‍ക്കപ്പെടാന്‍ മാത്രം എന്താണ് അവര്‍ക്ക് ഉള്ളത് ???

ഇനി ഇന്ദുമേനോന്‍ എന്ന എഴുത്തുകാരിയോട്‌ പറയാനുള്ളത്‌ ...

താങ്കള്‍ എഴുത്തുകാരിയായിരിക്കാം..എന്നാൽ നിങ്ങളുടെ ഒരു രചനയും ഞാന്‍ വായിച്ചിട്ടില്ല. സ്വയം ഉയര്‍ന്നു വന്ന സാംസ്കാരിക നായകരെ ഒരുപാട്‌ കണ്ടും കേട്ടും പരിചയമുണ്ട്‌. അതിനിടയില്‍ മൂന്നാം കിട പ്രസ്താവനകളിലൂടെ ജന ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുന്ന നിങ്ങളെ പോലെ ഉള്ളവരെയും കണ്ടിട്ടുണ്ട്.

ഞാന്‍ നിങ്ങളുടെ വെല്ലുവിളി ഏറ്റെടുക്കുന്നു ശ്രീമതി ഇന്ദു മേനോന്‍.

ധൈര്യമുണ്ടെങ്കില്‍ താങ്കള്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കൂ... ഈ രാജ്യത്ത്‌ നിയമവും നീതിയും ആര്‍ക്കൊക്കെ ലഭ്യമാവുമെന്ന്‌ ഒന്ന്‌ പരീക്ഷിച്ച്‌ നോക്കാം. ഞാന്‍ വിദേശത്തായത്‌ തന്റെ ഭാഗ്യം. അല്ലങ്കില്‍ ഇതിനെതിരെ എങ്ങനെ പ്രതികരിക്കണമെന്ന്‌ എനിക്കറിയാം.

നാണവും മാനവും അന്തസ്സും അല്‍പം അവശേഷിക്കുന്നെങ്കില്‍ മേലാല്‍ അടിസ്ഥാനരഹിതമായ ആരോപണം ഒരാണിന്‌ നേരേയും ഉന്നയിക്കരുത്‌. ചേല ചുറ്റി പൊട്ട്‌ കുത്തി ആണിനെതിരെ വന്ന്‌ പറയുമ്പോള്‍ വിശ്വസിക്കാനും, ജയ്‌ വിളിക്കാനും തയ്യാറായി ചില വായേ നോക്കികള്‍ ഉണ്ടായേക്കും. അവരെ നിങ്ങൾ നേരത്തെ ഷണ്ഡന്മാർ എന്ന് വിളിച്ചിരുന്നു എന്ന കാര്യമൊന്നും അപ്പോൾ ഓർക്കില്ല. സത്യം മനസ്സിലാക്കാന്‍ നില്‍ക്കാതെ പെണ്ണുങ്ങളുടെ പിറകെ വരുന്നവര്‍ക്കാണ്‌ ഞരമ്പ്‌ രോഗികള്‍ എന്ന പേര്‌ ചേരുക. എന്നാല്‍ സത്യം മനസ്സിലാക്കാനും, അത് പുറത്ത്‌ കൊണ്ടുവരാനും മനസ്സും ചങ്കൂറ്റവും ഉള്ള ഒരു കൂട്ടരും ഇവിടെയുണ്ട് എന്ന കാര്യം മറക്കരുത്.
അപക്വമായ വാദപ്രതിവാദവുമായി മെയിലുകള്‍ അയക്കരുത്‌. മറ്റൊരാളുടെ ഫേസ്ബുക്ക്‌ പ്രൊഫൈല്‍ സ്റ്റാറ്റസാക്കിയിട്ട്‌ അയാളെ പൊലയാട്ട്‌ പറയരുത്‌. സ്ത്രീകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക്‌ മാര്‍ക്കറ്റ്‌ വാല്യൂ ഉണ്ടെന്ന്‌ കരുതുന്ന കാലം കഴിഞ്ഞ്‌ പോയി. ഏതറ്റം വരെയും പോകാന്‍ തയ്യാറായിട്ട്‌ തന്നെയാ ഞാന്‍ നടക്കുന്നത്‌.

ഇനി ആവശ്യമാണെങ്കില്‍ കേസ്‌ നടത്താന്‍ നാട്ടില്‍ വരാനും അതിന്റെ ചെലവ്‌ നിങ്ങളുടെ കയ്യില്‍ നിന്ന്‌ വാങ്ങാനും എനിക്കറിയാം. സത്യമേ വിജയിക്കൂ!!

സത്യം വെളിച്ചമാണ്‌ ഇരുട്ടിനെ കീറി മുറിച്ച്‌ പുറത്ത്‌ വരാന്‍ വെളിച്ചത്തിനും കഴിയും. അത്‌ ,കൊണ്ട്‌ സൈബര്‍ സെല്ലെന്ന ഉമ്മാക്കി കാണിച്ച്‌ മൊഹിയുദ്ദീനെയും സത്യത്തിനൊപ്പം നില്‍ക്കുന്നവരെയും വിരട്ടേണ്ട. (കാപട്യം തുറന്ന് കാണിക്കാനുള്ള തെളിവുകൾ ഇനിയുമുണ്ട്, അവശ്യ ഘട്ടങ്ങളിൽ പുറത്തെടുക്കുന്നതാണ്. നന്ദി, സ്നേഹ സലാം)

Thursday, September 6, 2012

പിണക്കം ഇണക്കം


നഷ്ടബോധത്തിന്‌റെ   ഒരു നേര്‍ത്ത നൊമ്പരത്തോടെ വീണ്ടും ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. വെറുതെ ഒരോന്നോര്‍ത്ത്‌ കിടന്നു. ഇല വന്ന്‌ വീണാലും മുള്ള്‌ വന്ന്‌ വീണാലും നഷ്ടം ഇലക്ക്‌ തന്നെ. ഞാന്‍ ഒരു പാവം പ്രവാസി !.   എന്തിനാണ്‌ ഭാര്യയോട്‌ പിണങ്ങിയത്‌ ?  വെറുതെ ...  പിണക്കത്തിലൂടെയുള്ള ഇണക്കങ്ങള്‍ക്ക്‌ ഒരു പ്രത്യേക സുഖമുണ്ട്‌ ! . പിണങ്ങി വീണ്ടും ഇണങ്ങുമ്പോഴുണ്ടാകുന്ന നൈമിഷിക സുഖം അതിന്‌ വേണ്ടിയുള്ള പിണക്കങ്ങള്‍ക്ക്‌ ഒരുപാട്‌ കാരണങ്ങള്‍ വേണ്ടിയിരുന്നു .  ദുര്‍വാശിയും കൂട്ടിക്കലര്‍ത്തിയാലേ പിണങ്ങാന്‍ പറ്റൂ. പിണങ്ങാന്‍ ഓരോരോ കാരണങ്ങള്‍ ഇണങ്ങാനോ ?  

സാധാരണ ഇത്ര ദീര്‍ഘമായി പിണങ്ങാറുള്ളതല്ല. എന്തൊക്കെയായാലും നഷ്ടം എനിക്ക്‌ തന്നെ. റൂമിലെ മുഷിപ്പിക്കുന്ന അന്തരീക്ഷത്തില്‍ നിന്നും തല്‍ക്കാലത്തേക്കുള്ള സ്വാന്തനം ആ ഫോണ്‍ വിളികള്‍ മാത്രമായിരുന്നു. ചില ദുര്‍വാശികള്‍ മൂലം ഇപ്പോള്‍ അതും ഇല്ലാതായി . എന്നോട്‌ സംസാരിക്കാതെ അവള്‍ എങ്ങനെ പിടിച്ച്‌ നില്‍ക്കുന്നു. സമ്മതിക്കണം !  ഒരു ദിവസം വിളിച്ചില്ലെങ്കില്‍ പരാതികളുടെ ഒരു പ്രളയം തന്നെയായിരുന്നു. അവള്‍ക്കെങ്ങനെ മാറാന്‍ കഴിഞ്ഞു..

മൊബൈല്‍ മണിയടിക്കുന്ന  ശബ്ദം‌ കേട്ട്‌ പാതി മയക്കത്തില്‍ നിന്നും ചാടി എഴുന്നേറ്റ്‌ ആകാംക്ഷയോടെ എടുത്ത്‌ നോക്കി !.  അവളുടെ മിസ്സ്ഡ്‌ കോളാണോ?അല്ല ! . അത്‌ എന്നും അങ്ങനെയായിരുന്നല്ലോ ?  മണിക്കൂറില്‍ നാല്‌ പ്രാവശ്യം എന്ന തോതില്‍ മിസ്സ്ഡ്‌ കാള്‍ വിടാറുണ്ടായിരുന്നല്ലോ?. ഇപ്പോള്‍ അതും അന്യമായി. ശരിയാകുമായിരിക്കും ,  എന്നും ഒരുപോലെയാകില്ലല്ലോ?. എന്തിനാണ്‌ പിണങ്ങിയത്‌ ?  വെറുതെ. ഇനി ഉറങ്ങാന്‍ കഴിയില്ല, ചിന്തകള്‍ വേട്ടയാടാന്‍ തുടങ്ങി. ഇനി ഉറക്കം പിടിക്കണമെങ്കില്‍ പ്രയാസമാണ്‌.  


ജനലിലൂടെ പുറത്തേക്ക്‌ നോക്കി. നേരം വെളുക്കുന്നതെയുള്ളു. അതോ രാത്രിയാകുന്നതാണോ. പ്രഭാതത്തിനും പ്രദോഷത്തിനും ഒരേ നിറമാണ്‌ എന്നതെത്ര ശരി. തൊട്ടടുത്ത പള്ളിയിലേക്ക്‌ നോക്കി ആളുകള്‍ നിസ്കാരം കഴിഞ്ഞ്‌ മടങ്ങുന്നു. സുബഹിയാണോ അതോ മഗരിബോ. സംശയ നിവാരണത്തിന്‌ വാച്ചിലേക്ക്‌ നോക്കി. 6am.. രാവിലെ തന്നെ. പിണങ്ങിയതിന്‌ ശേഷം സ്വബോധവും നഷ്ടപ്പെട്ടിട്ടുണ്ട്‌. ഇപ്പോള്‍ ജീവിതം യാന്ത്രികമാണല്ലോ? ഇനി മുറപോലെ പ്രഭാത കൃത്യങ്ങള്‍. അടുത്തയാള്‍ വതിലില്‍ മുട്ടുന്നതിന്‌ മുമ്പേ ടോയിലറ്റില്‍ നിന്നിറങ്ങണം. ആ മുട്ടല്‍ അസഹനീയമാണ്‌. മനസിലെങ്കിലും ഒന്ന്‌ പ്രാകിയിട്ടില്ലെങ്കില്‍ സ്വസ്ഥത കിട്ടില്ല. ഞാന്‍ അങ്ങനെ മുട്ടാറില്ലല്ലോ? പിന്നെ അവരെന്തിന്‌ മുട്ടുന്നു. സംസ്കാരശൂന്യര്‍ എന്ന്‌ കരുതി സ്വയം ആശ്വസിച്ചു.

വേഷം മാറ്റി പുറത്തേക്കിറങ്ങി, തൊട്ടടുത്ത കടയില്‍ കയറി, പത്രവാര്‍ത്തകളിലൂടെ കണ്ണോടിച്ചു. മാതൃഭാഷയിലുള്ള പത്രങ്ങളൊന്നുമില്ല. സ്വല്‍പം ഇംഗ്ളീഷ്‌ അറിയുന്നത്‌ കൊണ്ട്‌ ആ പത്രത്തിലൂടെ ഒന്ന്‌ കണ്ണോടിച്ചു. അറബി പത്രങ്ങളെടുത്താല്‍ കടയുടമ അറബിയില്‍ എന്തൊക്കെയോ പുലമ്പും .  അര്‍ഥം അറിയാത്തത്‌ കൊണ്ട്‌ ചിരിച്ച്‌ കാണിച്ച്‌ കൊടുക്കും. ഇംഗ്ളീഷ്‌ പത്രം നോക്കിയാല്‍ അയാള്‍ക്ക്‌ പരിഭവമില്ല. ബഹുമാനമാണ്‌, സായിപ്പിന്‌റെ ഭാഷയോടുള്ള ഇഷ്ടമാകാം.

ഓഫീസിലെത്തി .  തടിമാടന്‍മാരായ മാനേജരും സൂപ്രവൈസറുമെല്ലാം നേരത്തെയെത്തിയിട്ടുണ്ട്‌. ആരൊക്കെ വൈകി വരുന്നു എന്ന്‌ നോക്കാനാകും.  " സലാം "  പറഞ്ഞെങ്കിലും മറുപടി കിട്ടിയില്ല .   ഉറക്കെ ഒന്നു കൂടി പറഞ്ഞു നോക്കി ;  ഒരുവന്‍ നിസ്സംഗതയോടെ സലാം മടക്കി .  ഒന്ന്‌ തുറിച്ച്‌ നോക്കി. വേണ്ടിയിരുന്നില്ല എന്ന്‌ തോന്നി. മുഖാമുഖമാണെങ്കില്‍ പറഞ്ഞാല്‍ മതിയായിരുന്നു അവരെ പ്രീതിപ്പെടുത്താന്‍ നോക്കി സ്വയം ഇളിഭ്യനായി. എന്താ എല്ലാവരും ഇങ്ങനെ. അതോ ഞാനാണോ പ്രശ്നക്കാരന്‍ ? എന്‌റെ ഭാഗത്ത്‌ തെറ്റുകള്‍ ഉണ്ടാകാം അതാണ്‌ എല്ലാവര്‍ക്കും ഈ ഭാവം. ഞാന്‍ തിരുത്താന്‍ തയ്യാറാണല്ലോ? ആണോ? അല്ല. അങ്ങനെയാണെങ്കില്‍ സ്വന്തം ഭാര്യയുമായുള്ള പിണക്കം തീര്‍ക്കാന്‍ കഴിമായിരുന്നല്ലോ? അപ്പോള്‍ അഭിനവ സാമ്രാട്ടാകാന്‍ കഴിയില്ല. പിന്നെ എന്തിന്‌ അവരെ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചു ?. എന്നിട്ടെന്ത്‌ നേടാന്‍ !!!  .. അപ്പോള്‍ തിരുത്തേണ്ടത്ത്‌ മറ്റുള്ളവര്‍ തന്നെ.

ദിവസങ്ങള്‍ ഒരോന്നായി കൊഴിഞ്ഞ്‌ പോയി, പിണക്കത്തിന്‌റെ   ദൈര്‍ഘ്യം ഒരാഴ്ച കഴിഞ്ഞു. ഇനിയും അവളെന്താണ്‌ തോറ്റ്‌ തരാത്തത്‌. സ്വയം തോറ്റാലെന്താ, അത്‌ വേണ്ട പുരുഷന്‍മാര്‍ തോല്‍ക്കാന്‍ പാടില്ല. പക്ഷെ ഇനി എത്ര ദിവസം ഇങ്ങനെ പിടിച്ചിരിക്കും. ഇന്‌റെര്‍നെറ്റിലൂടെ ദിവസവും രണ്ട്‌ മണിക്കൂറുള്ള ആ സംഭാഷണമാണ്‌ ഈ പ്രാവാസ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തം. ആ നിമിഷത്തിന്‌ വേണ്ടി കാത്ത്‌ നില്‍ക്കാറുണ്ടായിരുന്നു. ആ നിമിഷമാണ്‌ നീണ്ട പ്രവാസ ജീവിതത്തിന്‌റെ ദൈര്‍ഘ്യം കുറച്ചിരുന്നത്‌. ഓരോന്നാലോചിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ റിംഗ്‌ ചെയ്യുന്നത്‌ കണ്ട്‌ ഫോണെടുത്തു. അവളുടെ നമ്പര്‍ !  അവള്‍ തോറ്റ്‌ തന്നോ !? ചെറു പുഞ്ചിരിയോടെയും കുറച്ച്‌ ഗൌരവത്തോടെയും പച്ച ബട്ടണ്‍ അമര്‍ത്തി. അങ്ങേ തലക്കല്‍ പ്രതീക്ഷിച്ച ശബ്ദമായിരുന്നില്ല. 

"ഹലോ" 

"ആ ആരിത്‌ സനുവോ" 

"അതെ, ഞങ്ങളെയൊക്കെ മറന്നുവല്ലേ" 

"ഏയ്‌ മറന്നിട്ടൊന്നുമില്ല, ഞാന്‍ ഇപ്പോഴും ഓര്‍ക്കാറുണ്ട്‌, എന്തൊക്കെയുണ്ട്‌ വേറെ വിശേഷങ്ങള്‍ ? " 

"ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ, താത്താക്കും സുഖം തന്നെ !! " 

"അറിഞ്ഞതില്‍ വളരെ അധികം സന്തോഷം ! " 

"എന്തിനാണ്‌ ആ പാവത്തിനെ ഇങ്ങനെ വിഷമിപ്പിക്കുന്നത്‌ ? " 

അത്‌ ശരി അവള്‍ കോമ്പ്രമൈസിന്‌ അനിയത്തിയെ കൊണ്ട്‌ വിളിപ്പിച്ചതാണല്ലേ ! ...

"ഞാന്‍ ആരേയും വിഷമിപ്പിച്ചിട്ടില്ല" 

"അവള്‍ ശരിക്കും ആര്‍ട്സ്ഡെ ദിവസം കോളേജില്‍ പോയിട്ടില്ല, സത്യാണ്‌ പറേണത്‌" 

"പിന്നെ അവള്‍ പറഞ്ഞതോ ? , പോയി എന്ന്‌  "

ആര്‍ട്സ്ഡെ ദിവസം കോളേജില്‍ പോകുന്നത്‌ കൊണ്ട്‌ പ്രത്യേകിച്ച്‌ കുഴപ്പമൊന്നുമില്ല. ഞാനിവിടെ കഷ്ടപ്പെടുമ്പോള്‍ സ്വന്തം ഭാര്യ കോളേജ്‌ കുമാരിയായി വിലസുന്നതിലെ അസഹ്യത, അതാണ്‌ സത്യത്തില്‍ എന്‌റെ രോഗം ! . പക്ഷെ പിണങ്ങി   ഇണങ്ങാന്‍ ഒരു കാരണം വേണമല്ലോ? അതിന്‌ വേണ്ടി കിട്ടിയ വള്ളിയില്‍ പിടിച്ചു തൂങ്ങി വിവാദമുണ്ടാക്കി, കോളേജില്‍ പോകരുതെന്ന്‌ ശക്തമായി വിലക്കി. അങ്ങനെ പിണങ്ങി.  

അവള്‍ വീണ്ടും സംസാരം തുടര്‍ന്നു ... 

"അത്‌ അവള്‍ കുഞ്ഞിക്കയെ കളിയാക്കാന്‍ വേണ്ടി പറഞ്ഞതാണ്‌, പക്ഷെ പടച്ചോനാണെ സത്യം !  അവള്‍ പോയിട്ടില്ല"

മേഘാവൃതമായ മനസ്സില്‍ ഇളം കാറ്റ്‌ മെല്ലെ വീശി, ആ നേര്‍ത്ത കുളിരില്‍ ശരീരം കോരിത്തരിച്ചു. മെല്ലെ മന്ദഹസിച്ചു, ഒന്നിരുത്തിമൂളി. വീണ്ടും അവള്‍ പരാജയപ്പെട്ടിരിക്കുന്നു, ഞാന്‍ വിജയിച്ചു.

"ശരി ശരി സമ്മതിച്ചു, എന്നിട്ടെന്താ അവള്‍ എന്നെ വിളിക്കാതിരുന്നത്‌, ഒരു മിസ്‌ കാള്‍ പോലും അടിച്ചില്ല" കുറച്ച്‌ ഗൌരവത്തോടെ ചോദിച്ചു.

" അത്‌ എന്താണെന്നറിയില്ല, ഞാന്‍ നിങ്ങള്‍ തമ്മിലുള്ള തെറ്റിദ്ധാരണകള്‍ തിരുത്താന്‍ വേണ്ടി വിളിച്ചതാണ്‌, ഇനി നിങ്ങളായി നിങ്ങളുടെ പാടായി" അവള്‍ നിസ്സംഗതയോടെ പറഞ്ഞു.

"ശരി ശരി എന്നെട്ടിവിടെയവള്‍ ? "
 
 "അവള്‍ ഇവിടെയുണ്ട്‌, കൊടുക്കണോ ? "
 
 "ശരി കൊടുക്കൂ !!! "..
 
അപ്പുറത്ത്‌ നിന്നും അവ്യക്തമായ ശബ്ദം കേട്ടു, ഫോണ്‍ കട്ടായി. പത്ത്‌ മിനിറ്റ്‌ കാത്തിരുന്നെങ്കിലും വിളി വന്നില്ല. എന്താണ്‌ സംഭവിച്ചതെന്ന്‌ അറിയാന്‍ തിരിച്ച്‌ വിളിക്കണോ, വിളിച്ചാല്‍ അതൊരു പരാജയമാണ്‌, ഈ പരാജയത്തിന്‌ ഒരു മധുരമുണ്ട്‌. നീണ്ട കളിചിരിയിലേക്കുള്ള ഒരു കവാടമാകും ഈ പരാജയം. റൂമിലെ മുഷിപ്പിക്കുന്ന അന്തരീക്ഷത്തില്‍ നിന്നും രണ്ട്‌ മണിക്കൂറ്‍ സമയത്തേക്കുള്ള ഒരു ആശ്വാസം. അത്‌ നഷ്ടപ്പെടുത്താന്‍ ഇനിയും വയ്യ. ക്ഷമ കെട്ടു, വിളിച്ച്‌ നോക്കാം.

"ഹലോ"

അപ്പുറത്ത്‌ മങ്ങിയ ഒരു ശബ്ദം. ആ ശബ്ദത്തിന്‌റെ ഉടമ ആരാണെന്നറിയാന്‍ കൂടുതല്‍ അന്വേഷിക്കേണ്ടതില്ല. കുറച്ച്‌ നേരത്തെ മൌനം, മൌനം ഭഞ്ചിച്ച്‌ കൊണ്ട്‌ ഒരു തേങ്ങല്‍ കേട്ടു. അവള്‍ കരയാന്‍ തുടങ്ങി. വീണ്ടും പിണങ്ങാനുള്ള ഇണക്കത്തിന്‌റെ മറ്റൊരു തുടക്കം.